ചെന്നൈ: തമിഴക രാഷ്ട്രീയം കീഴ്‌മേല്‍ മറിക്കുമോ വിജയ്. പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാന്‍ നടന്‍ വിജയ് ശ്രമിക്കുന്നതായി സൂചന. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി നടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, രേവന്ത് റെഡ്ഡി, ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവരെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തെ മുന്നണി രാഷ്ട്രീയം കീഴ്‌മേല്‍ മറിയും.

2009ല്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ, വിജയ് കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം സജീവമായിരുന്നു. ആരാധകരുടെ പിന്തുണയുടെ കരുത്തില്‍ പാര്‍ട്ടി തുടങ്ങാന്‍ രാഹുല്‍ ഉപദേശിച്ചെന്നും പറയപ്പെടുന്നു. പുതിയ സാഹചര്യത്തില്‍ രാഹുല്‍ വിജയ്‌ക്കൊപ്പം വേദി പങ്കിട്ടാല്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം പ്രതിസന്ധിയിലാകും. പിണറായി എത്തുന്നതും പ്രശ്‌നമാണ്. ഡിഎംകെ മുന്നണിയില്‍ സിപിഎമ്മുമുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി അടുത്ത ബന്ധമുള്ള പിണറായി യോഗത്തിന് പോകുമോ എന്നത് നിര്‍ണ്ണായകമാണ്.

കോണ്‍ഗ്രസുമായി പിണങ്ങിയാല്‍ ഡിഎംകെ 'ഇന്ത്യാ' മുന്നണി വിടും. ബിജെപിയുമായി അടുക്കാനും സാധ്യതയുണ്ട്. ഇതെല്ലാം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായി മാറും. മുമ്പ് എബി വാജ് പേയ് ഭരണ കാലത്ത് ബിജെപിയുമായി സഹകരിച്ച ചരിത്രം ഡിഎംകെയ്ക്കുണ്ട്. എന്തായാലും താന്‍ ബിജെപി പക്ഷത്തേക്കില്ലെന്ന സൂചനയാണ് വിജയ് നല്‍കുന്നത്. വിജയ്‌യുടെ ക്ഷണത്തെ രാഹുലും കോണ്‍ഗ്രസും എങ്ങനെ നോക്കി കാണും എന്നതാണ് നിര്‍ണ്ണായകം. വിജയുടെ 'ദ ഗോട്ടി'ന്റെ റിലീസിന് ശേഷമായിരിക്കും സമ്മേളനം. നിലവില്‍ വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ സമ്മേളന നഗരിക്ക് അനുമതി തേടിയിട്ടുണ്ട് .കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് പാര്‍ട്ടി പ്രഖ്യാപിച്ചത്.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച നടന്‍ വിജയ് കഴിഞ്ഞ മാസം തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയിരുന്നു. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക. സംഗീതജ്ഞന്‍ എസ് തമന്‍ ചിട്ടപ്പെടുത്തിയ പാര്‍ട്ടി ഗാനവും പുറത്തിറക്കി. മത സൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും പ്രമേയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും തുല്യ അവകാശവും അവസരവും നല്‍കും, തമിഴ്ഭാഷയെ സംരക്ഷിക്കും, സാമൂഹിക നീതിയുടെ പാതയില്‍ മുന്നോട്ട് പോകും എന്നിവയാണ് പാര്‍ട്ടിയുടെ പ്രതിജ്ഞ. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ്‌യുടെ നീക്കം.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലെ ജനകീയ-സമൂഹ്യ പ്രശ്‌നങ്ങളിലെല്ലാം ശക്തമായ ഇടപെടല്‍ നടത്തിയാണ് വിജയ് പ്രവര്‍ത്തിക്കുന്നത് . ഡിഎംകെ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി വിജയ് ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്.