ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബംഗ്ലാദേശ്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെ ബംഗ്ലാദേശ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പാകിസ്ഥാനെതിരായ പരമ്പര 2-0നാണ് ബംഗ്ലാദേശ് തൂത്തുവാരിയത്. അതേസമയം സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കാതെ പാകിസ്ഥാന്‍ ഇപ്പോള്‍ 1303 ദിവസങ്ങള്‍ പിന്നിട്ടു, 2021 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അവരുടെ അവസാന വിജയം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമുള്ള ബംഗ്ലാദേശ് 33 പോയന്റും 45.83 വിജശതമാനവുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതെ സമയം ശക്തരായ ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഒമ്പത് ടെസ്റ്റുകളില്‍ ആറ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 74 പോയന്റും 68.52 വിജയശതമാനവുമായി ഇന്ത്യയാണ് ഒന്നാമത്. ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്താണ്. 12 ടെസ്റ്റുകളില്‍ എട്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമുള്ള 90 പോയന്റും 62.50 വിജയശതമാനവുമാണ് നേട്ടം. ആറ് ടെസ്റ്റില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമോടെ 36 പോയന്റും 50 വിജയശതമാനവുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്താണ്.

15 ടെസ്റ്റില്‍ എട്ട് ജയവും ആറ് തോല്‍വിയും ഒരു സമനിലയും അടക്കം 81 പോയന്റും 45 വിജയശതമാനവുമുള്ള ഇംഗ്ലണ്ട് ആണ് അഞ്ചാമത്. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയുമാണ് ആറും ഏഴും സ്ഥാനങ്ങളില്‍. ബംഗ്ലാദേശിനെതിരായ തോല്‍വിയോടെ ഏഴ് ടെസ്റ്റില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയും അടക്കം 16 പോയന്റും 19.05 വിജയശതമാനവും മാത്രമുള്ള പാകിസ്ഥാന്‍ എട്ടാമതാണ്. വെസ്റ്റ് ഇന്‍ഡീസ് ആണ് അവസാന സ്ഥാനത്ത്.

ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുശേഷം പാക്കിസ്ഥാന് ഇനി ഏഴു ടെസ്റ്റുകള്‍ കൂടി ബാക്കിയുണ്ട്. നിലവില്‍ 16 പോയിന്റുമായി എട്ടാം സ്ഥാനത്താണ്പാകിസ്ഥാന്‍. ഒക്ടോബര്‍ 7 മുതല്‍ ആരംഭിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ പാകിസ്ഥാന്‍ അടുത്തതായി ഇംഗ്ലണ്ടിനെ നേരിടും. ഇംഗ്ലണ്ടിനെതിരായ പരമ്പര പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ബംഗ്ലാദേശിനെതിരായ പരമ്പര തോല്‍വി ക്ഷീണമുണ്ടാക്കിയെങ്കിലും പാകിസ്ഥാന്‍ ഫൈനലില്‍ കടക്കാനുള്ള സാധ്യത ഇപ്പോഴും സജീവമാണ്.