വാശിയേറിയ വോട്ടെണ്ണലും നിയമ യുദ്ധവുമെല്ലാം അമേരിക്കയിൽ പൊടിപൊടിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയം ജോ ബൈഡൻ അവകാശപ്പെടുമ്പോൾ തനിക്ക് തന്നെ അന്തിമ വിജയമെന്ന് ആവർത്തിക്കുകയാണ് ഡൊണാൾഡ് ട്രംപ്.എന്നാൽ വിജയം ട്രംപിന് തന്നെയെന്ന് തന്നെയെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ജ്യോതിഷിയുടെ പ്രവചനം അടിസ്ഥാനമാക്കിയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

ഇരു സ്ഥാനാർത്ഥികളും തമ്മിൽ കടുത്ത മത്സരം നടക്കുമെന്നും എന്നാൽ ലഗ്നത്തിൽ സിംഹവും പത്താം ഭാവാധിപനായി സൂര്യനും ഉള്ളതിനാൽ ട്രംപ് രണ്ടാം തവണയും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ജ്യോതിഷിയുടെ പ്രശസ്‌തിയും വർധിക്കുമെന്ന കുറിപ്പോടൊണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.

അതേസമയം അമേരിക്കയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ജോ ബൈഡൻ വിജയത്തിനരികെ എത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. 264 ഇലക്ടറൽ വോട്ടുകൾ ബൈഡൻ ഉറപ്പാക്കി. ആറ് വോട്ടുള്ള നെവാഡയിലും ബൈഡൻ മുന്നിലാണ്. അധികാരത്തിലെത്താൻ വേണ്ട 270 വോട്ടും ജോ ബൈഡൻ ഉറപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ഫോട്ടോ ഫിനീഷിലേക്ക് നീങ്ങിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒടുവിൽ അമേരിക്കയിൽ സംഘർഷ ഭീതിയും നിലനിൽക്കുന്നു. തപാൽവോട്ടുകളിൽ വ്യാപക ക്രമേക്കേട് നടന്നിട്ടുണ്ടെന്നും അതിനാൽ വോട്ടെണ്ണൽ നിർത്തണമെന്നും ആവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചിരിക്കയാണ്. ഇതിനുപിന്നാലെ 'വോട്ടെണ്ണൽ നിർത്തൂ' എന്ന് മുദ്രാവാക്യം മുഴക്കി റിപബ്ലിക്കൻസ് വ്യാപകമായി തെരുവിൽ ഇറങ്ങി. അതോടെ വോട്ടുകൾ പൂർണ്ണമായും എണ്ണാൻ ആവശ്യപ്പെട്ട് ഡെമോക്രാറ്റ്സും തെരുവിൽ ഇറങ്ങിയിരിക്കയാണ്. ഇതോടെ രാജ്യത്ത് സുരക്ഷ വർധിപ്പിച്ചിരക്കയാണ്. വൈറ്റ്ഹൗസിന് മുന്നിലടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിരക്കുന്നത്.

ജയിക്കാൻ ഇനി വെറും ആറ് ഇലക്ട്രൽ വോട്ടുകൾ മാത്രം വേണ്ട ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ പ്രസിഡന്റ് പദം ഉറപ്പിച്ച മട്ടാണ്. ആറ് ഇലട്രൽ വോട്ടുകൾഉള്ള നൊവാഡയിൽ അദ്ദേഹം ലീഡ് ചെയ്യുകയാണ്. പക്ഷേ ഇവിടുത്തെ വോട്ടെണ്ണൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 9 മണിയോടെ മാത്രമേ പുനരാരംഭിക്കു. പെനിസിൽവാനിയയിലും ഇപ്പോൾ പിന്നിലാണെങ്കിലും ബൈഡൻ പ്രതീക്ഷ കൈവിട്ടിട്ടില്ല. അതിനിടെ ട്രാൻസിഷൻ സംഘത്തെ ബൈഡൻ ചുമതലപ്പെടുത്തിയത് വിജയം ഉറപ്പിച്ചതിന്റെ സൂചന തന്നെയാണ്. പ്രസിഡന്റ് പദവിയിലേക്ക് വിജയിക്കുന്ന സ്ഥാനാർത്ഥിയെ ജനുവരിയിൽ ഓഫീസ് ചുമതല ഏൽക്കുന്നതിനെ സഹായിക്കുന്നതിനാണ് ഈ സംഘം.

ബൈഡൻ ബിൽഡ് ബാക്ക് ബെറ്റർ എന്ന പേരിൽ ട്രാൻസിഷൻ വെബ്സൈറ്റും ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെ ആദ്യ ഭരണതീരുമാനം ബൈഡൻ പ്രഖ്യാപിച്ചിരിക്കയാണ്. ട്രംപിന്റെ തെറ്റായ നയങ്ങൾ തിരുത്തുമെന്നും പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ നടപടി റദ്ദാക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം തടയാൻ ലക്ഷ്യമിടുന്ന ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറിയത് ലോക വ്യാപകമായി പരിസ്ഥിതി സംഘടനകളുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ട്രംപ് ക്യാമ്പ് ഇപ്പോൾ കോടതിയിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. വോട്ടെണ്ണൽ നിർത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് മിഷിഗൺ കോടതിയിലും സുപ്രീംകോടതിയിലും ഹർജി നൽകി. ഡെമോക്രാറ്റുകൾ ജനാധിപത്യ പ്രക്രിയ തകർത്തെന്നും ട്രംപ് ആരോപിക്കുന്നു. കഴിഞ്ഞ മണിക്കൂറുകളിൽ ട്രംപിന്റെ നിരവധി ട്വീറ്റുകൾ മറച്ചിരിക്കയാണ്. ജനാധിപത്യപ്രക്രിയയെ തടസപ്പെടുത്തുന്നതെന്ന് ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ ട്വീറ്റുകൾ ജനങ്ങള തെറ്റിദ്ധരിപ്പിക്കുന്നതെന്നും ട്വിറ്റർ വിശദീകരിക്കുന്നു.