ന്യൂഡൽഹി: കനയ്യ കുമാറിന്റെയും ജിഗ്‌നേഷ് മേവാനിയുടെയും കോൺഗ്രസ് പ്രവേശനത്തെ അനുകൂലിച്ച് ഡോക്യുമെന്ററി നിർമ്മാതാവ് ആനന്ദ് പട്വർധൻ. കോൺഗ്രസിലേക്കുള്ള ഇരുവരുടേയും കടന്നുവരവ് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. അകാരണമായി ജയിലിൽ അടക്കപ്പെട്ട ഉമർ ഖാലിദിനെ പോലെയുള്ള അനേകം പേർക്ക് ഒറ്റക്കെട്ടായ പ്രതിപക്ഷത്തെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് വഴിയാണ് ആനന്ദ് അഭിപ്രായം പങ്കുവെച്ചത്.

എന്നാൽ ആനന്ദിന്റെ അഭിപ്രായത്തിന് നേരെ വിമർശനങ്ങളാണ് ഉയരുന്നത്. ഉമർ ഖാലിദിനെ കനയ്യ കുമാർ മുൻപെ കൈ ഒഴിഞ്ഞിട്ടുണ്ടെന്നും കനയ്യ അവസരവാദിയാണെന്നുമാണ് പോസ്റ്റിന് വന്ന ഒരു പ്രതികരണം. കനയ്യക്ക് മികച്ച രീതിയിൽ സംസാരിക്കാൻ കഴിവുണ്ടെങ്കിൽ പോലും അദ്ദേഹത്തിന് നട്ടെല്ലില്ല എന്നും കമന്റിൽ പറയുന്നു.

കനയ്യയുടെ കോൺഗ്രസ് പ്രവേശനത്തിൽ ഉമർ ഖാലിദ് സന്തോഷവാനാണോ അല്ലയോ എന്ന് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നാണ് ആനന്ദ് ഇതിന് മറുപടി നൽകിയത്. ഉമർ ഖാലിദിന്റെ അടുത്ത സുഹൃത്തുകൾ കനയ്യയുടെ തീരുമാനത്തിൽ സന്തോഷിക്കുന്നുണ്ടെന്ന് തനിക്ക് അറിയാമെന്നും ആനന്ദ് പറഞ്ഞു.

കോൺഗ്രസ് ഒരേ നാണയത്തിന്റെ രണ്ടാമത്തെ വശമാണെന്ന മറ്റൊരു പ്രതികരണത്തിന് ആദ്യ വശം ഫാസിസ്റ്റ് ആണെന്നും അതിനാൽ രണ്ടാമത്തെ വശം ശ്രമിച്ചുനോക്കാമെന്നും ആനന്ദ് പട്വർധൻ മറുപടി നൽകി.

ചൊവ്വാഴ്ചയാണ് കനയ്യ കുമാർ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്.''ഞാൻ കോൺഗ്രസിൽ ചേരുന്നു, കാരണം ഇത് ഒരു പാർട്ടി മാത്രമല്ല, ഒരു ആശയമാണ്. ഇത് രാജ്യത്തെ ഏറ്റവും പഴയതും ജനാധിപത്യപരവുമായ പാർട്ടിയാണ്, ഞാൻ ജനാധിപത്യത്തിന് പ്രാധാന്യം നൽകുന്നു. കോൺഗ്രസില്ലാതെ, രാജ്യത്തിന് നിലനിൽക്കാനാവില്ലെന്ന് ഞാൻ മാത്രമല്ല പലരും കരുതുന്നു,'' കോൺഗ്രസിൽ ചേർന്ന ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കനയ്യ കുമാർ പറഞ്ഞു. കനയ്യ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.

ഗുജറാത്തിൽ നിന്നുള്ള സ്വതന്ത്ര എംഎ‍ൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. സാങ്കേതിക കാരണം കൊണ്ട് കോൺഗ്രസിൽ ഇപ്പോൾ താൻ അംഗത്വമെടുക്കുന്നില്ലെന്നും കോൺഗ്രസ് സഹയാത്രികനായി തുടരുമെന്നുമാണ് ജിഗ്നേഷ് പറഞ്ഞത്.