തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും അറിയപ്പെടുന്ന അവതാരകയും മേക്കപ്പ് ആർട്ടിസ്റ്റുമായ അനന്യ കുമാരി അലക്‌സിന്റെ മരണം വ്യവസ്ഥാപിത കൊലപാതകമാണെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതുമുതൽ കടുത്ത ശാരീരിക, മാനസിക പ്രയാസങ്ങൾ നേരിട്ടിരുന്നതായും ശാരീരിക പ്രശ്‌നങ്ങൾ മൂലം ജോലി ചെയ്യാനോ പ്രാഥമിക കൃത്യങ്ങൾ പോലും നിർവ്വഹിക്കാൻ പോലും കഴിയാത്ത അവസ്ഥയാണുണ്ടായിരുന്നതെന്നും സാമൂഹിക മാധ്യമങ്ങൾ വഴി അനന്യ വെളിപ്പെടുത്തിയിരുന്നു.

കോവിഡിനെ തുടർന്ന് ട്രാൻസ് ക്ലിനിക്കുകൾ ഇപ്പോൾ പ്രവർത്തന ക്ഷമമല്ല. സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടുന്ന സാഹചര്യം സാമ്പത്തിക ചൂഷണങ്ങളും അശാസ്ത്രീയ ചികിത്സകളും നിരവധി ട്രാൻസ്ജെൻഡർ മനുഷ്യരുടെ ജീവിതങ്ങളെ ആത്മഹത്യയിലേക്കും കടുത്ത ശാരീരിക, മാനസിക പ്രയാസങ്ങളിലേക്ക് തള്ളി വിട്ടിട്ടുണ്ട്. കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പല വികസിത രാജ്യങ്ങളും പിന്തുടരുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെയുള്ള മെഡിക്കൽ പ്രോട്ടോകോൾ സർക്കാർ തലത്തിൽ ഇതുവരെയും കേരളത്തിൽ നിലവിൽ വന്നിട്ടില്ല.

അടിയന്തിരമായി അത്തരമൊരു പ്രോട്ടോക്കോൾ സംസ്ഥാനത്ത് നിർമ്മിക്കുകയും അത് നടപ്പാക്കുകയും വേണം. സർക്കാർ സംവിധാനങ്ങളിൽ വന്നിട്ടുള്ള വീഴ്ചകളിൽ സർക്കാർ ട്രാൻസ്‌ജെൻഡർ സമൂഹത്തോട് മാപ്പുപറയുകയും അനന്യയുടെ മരണത്തിൽ മുഴുവൻ കുറ്റക്കാരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ കെ എം ഷെഫ്‌റിൻ, മഹേഷ് തോന്നക്കൽ, സംസ്ഥാന കമ്മിറ്റി അംഗം ഷിജിന തൻസീർ, കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷാൻ സംബ്രമം എന്നിവർ അനന്യാ അലക്‌സിന്റെ വീട് സന്ദർശിക്കുകയും നീതിക്കായുള്ള പോരാട്ടത്തിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ഐക്യദാർഢ്യവും പിന്തുണയും കുടുംബത്തെ അറിയിക്കുകയും ചെയ്തു.