തിരുവനന്തപുരം: കിൻഫ്രയിൽ നിന്ന് ആനത്തവട്ടത്തെ വീട്ടിലേക്ക് എത്തുക ഒരു കോടിയുടെ ആനന്ദലബ്ധി. ഉന്നത സിപിഎം നേതാവിന്റെ മകന്റെ ശമ്പളം 60,000 രൂപയിൽ നിന്നു 2 ലക്ഷത്തോളമാക്കി ഉയർത്തിയെന്നാണ് ആരോപണം. 4 വർഷത്തെ കുടിശികയും നൽകാൻ സർക്കാർ ഉത്തരവിട്ടുമ്പോൾ ചിരിക്കുന്നത് ആനത്തലവട്ടം ആനന്ദനാണ്. നാല് കൊല്ലത്തെ കുടിശിക നൽകാനുള്ള തീരുമാനമാണ് ഇതിന് കാരണം.

ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദന് പിണറായി സർക്കാരിന്റെ കൈത്താങ്ങാണ് പുതിയ ഉത്തരവ് എന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. ജീവ ആനന്ദിന് 23200 - 31150 ശമ്പള സ്‌കെയിൽ 46640-59840 സ്‌കെയിൽ ആയി ഉയർത്തി കൊടുത്തു 10-2-21 ന് സർക്കാർ ഉത്തരവിറക്കി. ജോലിയിൽ പ്രവേശിച്ച 22-9 - 16 മുതൽ ശമ്പളം ഉയർത്തിയത് വഴിയുള്ള ആനുകൂല്യം ജീവ ആനന്ദന് ലഭിക്കും. മാനേജിങ് ഡയറക്ടർ പോസ്റ്റ് റീ ഡെസിഗിനേറ്റ് ചെയ്ത സി. ഇ ഒ ആക്കിയാണ് ശമ്പള സ്‌കെയിൽ ഉയർത്തുകയാണ് ചെയ്തത്.

ഏകദേശം 1 കോടി രൂപ ഇതു വഴി കുടിശികയായി ജീവ ആനന്ദിന് ലഭിക്കും . കടൽ കൊള്ളയേയും പിണറായി സർക്കാരിനെയും അന്തവും കുന്തവും ഇല്ലാതെ ന്യായികരിക്കുന്ന സഖാവ് ആനത്തലവട്ടം ആനന്ദന് മന്ത്രി ഇ.പി ജയരാജന്റെ ജീവകാരുണ്യ സഹായമായി പ്രസ്തുത ഉത്തരവിനെ വിലയിരുത്താം എന്നാൽ സോഷ്യൽ മീഡിയയിലെ പരിഹാസം. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ആനത്തലവട്ടം. ഇടയ്ക്ക് പിണറായിയെ വിമർശിച്ച നേതാവ്. പെട്ടെന്ന് തന്നെ നിലപാട് മാറ്റുകയും ചെയ്തു. അങ്ങനെയുള്ള നേതാവിന്റെ മകനാണ് നേട്ടം കിട്ടുന്നത്. സിഐടിയുവിന്റെ സംസ്ഥാന സെക്രട്ടറിയുമാണ് ആനത്തലവട്ടം.

നേരത്തെ ബന്ധു നിമയന വിവാദം ഉയർന്നപ്പോഴും ജീവ ആനന്ദന്റെ നിയമനം ചർച്ചയായിരുന്നു. എന്നാൽ യോഗ്യതയുള്ള ആളെയാണ് നിയമിച്ചതെന്ന് പറഞ്ഞ് ആനത്തലവട്ടത്തിന്റെ മകനെതിരെ നടപടി എടുത്തില്ല. ഈ വിവാദത്തിൽ മന്ത്രി ഇപി ജയരാജന് രാജിവയ്‌ക്കേണ്ടി വന്നിരുന്നു. പിന്നീട് തിരിച്ചെത്തി. അപ്പോഴും ആനത്തലവട്ടത്തിന്റെ മകനോട് കരുതൽ കാട്ടുകയാണ് മന്ത്രി. ശമ്പള സ്‌കെയിൽ ഉയർത്തിയതിൽ അല്ല അതിന് മുൻകാല പ്രാബല്യം നൽകിയതാണ് കൂടുതൽ വിവാദമാകുന്നത്. ഇത് ഖജനാവ് കൊള്ളയടിക്കലാണെന്നാണ് ഉയരുന്ന ആരോപണം.

അതീവ രഹസ്യമായാണ് ഇതിന്റെ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. ഇതിന്റെ കോപ്പി മറുനാടന് ലഭിച്ചു. കിൻഫ്രയിലെ 23200 - 31150 എന്ന ശമ്പള സ്‌കെയിൽ സർക്കാർ ഉദ്യോഗസ്ഥരുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. എന്നാൽ അലവൻസ് ഇനത്തിൽ വലിയൊരു തുക കിട്ടും. ഇതെല്ലാം കൂട്ടുമ്പോൾ അറുപതിനായിരത്തിൽ അധികം രൂപ കിട്ടുമായിരുന്നു ആനത്തലവട്ടത്തിന്റെ മകന്. ഇതാണ് ലക്ഷം കടത്തി നൽകുന്നതും. ഇതിനൊപ്പം കുടിശിഖ നൽകുന്നതും.

ഒരു മാസം കുറഞ്ഞത് അറുപതിനായിരം രൂപയ്ക്ക് ഇതിലൂടെ ആനത്തലവട്ടത്തിന്റെ മകന് അർഹത കൈവരും. അതായത് ഒരു വർഷം എട്ട് ലക്ഷത്തോളം രൂപ. ഇത് നാല് കൊല്ലം കൊണ്ട് 32 ലക്ഷമാകും. ഈ തുക മുഴുവൻ അനത്തലവട്ടത്തിന്റെ മകന് കിട്ടും. യഥാർത്ഥ ശമ്പളം വച്ച് കണക്ക് കൂട്ടിയാൽ ഇങ്ങനെ കിട്ടുന്ന തുക 50 ലക്ഷം കവിയുമെന്നാണ് വിലയിരുത്തൽ. എന്തിനാണ് മുൻകാല പ്രാബല്യം നൽകിയതെന്ന ചോദ്യത്തിന് ആർക്കും ഉത്തരവുമില്ല. ഇനി ജീവ അനന്ദന്റെ ശമ്പളം രണ്ട് ലക്ഷമാകുമെന്ന വിലയിരുത്തലുമുണ്ട്. അങ്ങനെ വന്നാൽ കുടിശിഖ കോടികളുടെ കണക്ക് കഴിയും.