തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള നാല് കേന്ദ്രങ്ങളിലായി നടത്തുന്നതു സംബന്ധിച്ച വിവാദം അനാവശ്യവും അപ്രസക്തവുമാണെന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മേള നാലിടങ്ങളിലായി നിശ്ചയിച്ചിരിക്കുന്നത് താൽക്കാലികമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ ആൾക്കൂട്ടങ്ങൾ രോഗവ്യാപനത്തിനും ജീവഹാനിക്കും ഇടയാക്കും. ഇത് നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. കോവിഡ് സാഹചര്യത്തിൽ സർക്കാർ ഇത്തരമൊരു നിയന്ത്രണം എടുക്കാൻ നിർബന്ധിതമായെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

എന്നാൽ ഐ.എഫ്.എഫ്.കെ. നാല് മേഖലകളിലായി നടത്താനുള്ള സർക്കാർ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് നിന്നും മേള പലയിടങ്ങളിലായി നടത്തുന്നതിനെ വിമർശിച്ച് തിരുവനന്തപുരം എംപി. ശശി തരൂരും കോൺഗ്രസ് എംഎൽഎ. കെ.എസ്. ശബരിനാഥും രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരത്തിന് പുറമെ മൂന്ന് വേദികളിൽ കൂടി ഐഎഫ്എഫ്‌കെ സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഇതല്ലെങ്കിൽ പിന്നെ ചലച്ചിത്രമേള തന്നെ വേണ്ടെന്ന് വയ്ക്കണമെന്നും അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.ഇപ്പോഴത്തെ തീരുമാനം അല്ലാതെ മറ്റ് വഴികളൊന്നും ഇല്ല. ഇത്രയധികം ആളുകൾ വന്ന് സിനിമ കാണുന്നതൊന്നും കോവിഡ് കാലത്ത് പ്രായോഗികമല്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ മൂന്ന് ജില്ലകളിൽ കൂടി നടത്താനുള്ള സർക്കാർ തീരുമാനത്തിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. തീരുമാനത്തെ അനുകൂലിച്ചും എതിർത്തും സാമൂഹ്യ മാധ്യമങ്ങളിലടക്കം വിവാദം അരങ്ങേറവെയാണ് അടൂരിന്റെ പ്രതികരണം.