അമരാവതി: ആന്ധ്രാപ്രദേശിന് ഇനി മൂന്നല്ല ഒറ്റ തലസ്ഥാനം മാത്രം. സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കിയോടെയാണ് അമരാവതി ആന്ധ്രപ്രദേശിന്റെ സ്ഥിരം തലസ്ഥാനമാകുന്നത്. മൂന്ന് തലസ്ഥാനമെന്ന ബില്ല് മന്ത്രിസഭ റദ്ദാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. വൈ എസ് ആർ സി സർക്കാരായിരുന്നു മൂന്ന് തലസ്ഥാനമെന്ന ബില്ല് കൊണ്ടുവന്നത്.

നിയമനിർമ്മാണ തലസ്ഥാനമായി അമരാവതി, ഭരണനിർവ്വഹണ തലസ്ഥാനമായി വിശാഖപട്ടണം, നീതിന്യായ തലസ്ഥാനമായി കർണൂലുമാണ് മുമ്പ് നിശ്ചയിച്ചിരുന്ന മൂന്ന് തലസ്ഥാനങ്ങൾ. ആന്ധ്രാപ്രദേശ് വികേന്ദ്രീകൃത- സംയുക്ത വികസന മേഖലാ ബിൽ, ആന്ധ്രാപ്രദേശ് തലസ്ഥാന വികസന അഥോറിറ്റി ബിൽ 2020 എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഈ തീരുമാനം. മന്ത്രിസഭയിൽ പാസാക്കിയ ബില്ലാണ് റദ്ദാക്കിയത്.

മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സർക്കാറാണ് മൂന്ന് തലസ്ഥാനമെന്ന ബില്ല് ആദ്യം കൊണ്ടുവന്നതും ഇന്ന് പിൻവലിച്ചതും. സർക്കാറിനായി അഡ്വക്കേറ്റ് ജനറലാണ് ആന്ധ്രാ ഹൈക്കോടതിയിൽ സർക്കാർ തീരുമാനം ഔദ്യോഗികമായി സമർപ്പിച്ചത്. മൂന്ന് തലസ്ഥാനമെന്ന ബില്ലാണ് പിൻവലിക്കപ്പെട്ടത്. ബിജെപി അടക്കം മൂന്ന് തലസ്ഥാനമെന്ന തീരുമാനത്തെ എതിർത്തിരുന്നു. പ്രതിപക്ഷങ്ങളടക്കം ഉന്നയിച്ച വിഷയത്തിലാണ് ഇന്ന് സംസ്ഥാന സർക്കാർ വഴങ്ങിയത്.

വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഇക്കാര്യത്തിൽ മന്ത്രിസഭയിൽ അടുത്തു തന്നെ പ്രഖ്യാപനം നടത്തുമെന്ന് അഡ്വ. ജനറൽ എസ് സുബ്രഹ്‌മണ്യൻ ഹൈക്കോടതിയെ അറിയിച്ചു. ഈ ബില്ലിനെതിരെ ഒന്നിലധികം ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം മുൻ ഗവർണർ ബിസ്വ ഭൂഷൺ ഹരിചന്ദനാണ് മൂന്ന് തലസ്ഥാനമെന്ന നിയമസഭയിലെ ബില്ലിൽ ഒപ്പുവെച്ചത്. ആന്ധ്രാപ്രദേശ് വികേന്ദ്രീകൃത- സംയുക്ത വികസന മേഖലാ ബില്ലും ആന്ധ്രാപ്രദേശ് തലസ്ഥാന വികസന അഥോറിറ്റി (പിൻവലിക്കൽ) ബില്ലുമാണ് 2020ൽ സഭയിൽ പാസാക്കിയത്.

മൂന്ന് തലസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെ അമരാവതിയിലെ കർഷകർ കോടതിയെ സമീപിച്ചിരുന്നു. ബില്ലിൽ ചില സാങ്കേതിക തടസമുണ്ടെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ്മോഹൻ റെഡ്ഡി വിശദമാക്കിയിരുന്നു. ബിജെപി അടക്കം പ്രതിപക്ഷം മൂന്ന് തലസ്ഥാനമെന്ന തീരുമാനത്തെ ശക്തമായി എതിർത്ത് രംഗത്തുണ്ടായിരുന്നു.

ഈ നിയമത്തിൽ കർഷകരും ഭൂവുടമകളും അസ്വസ്ഥരായിരുന്നു. രണ്ട് വർഷത്തിലേറെയായി ആന്ധ്രയിൽ ബില്ലുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. നവംബർ 1 ന് അമരാവതിയിൽ നിന്ന് തിരുപ്പതിയിലേക്ക് കർഷകർ 45 ദിവസത്തെ കാൽനട മാർച്ച് നടത്തിയിരുന്നു. പ്രതിഷേധക്കാർ ഞായറാഴ്ച നെല്ലൂരിലെത്തി.

വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള വികസന നീക്കങ്ങൾക്ക് എതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് നടത്തിയത്. സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ കർഷകരും പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കിയത്.