തിരുവനന്തപുരം: ഉറ്റവരെ നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങിയ ആനി ശിവ. പൊരുതി മുന്നേറി ഒടുവിൽ എസ് ഐയുമായി. ഇന്ന് സ്ത്രീ ശാക്തീകരണത്തിന്റെ കേരളത്തിന്റെ ഉജ്വല മാതൃക. ഈ ആനശിവയെ വൈക്കം എംഎൽഎയായ സികെ ആശ വേദനിപ്പിച്ചിരുന്നോ? ഇത്തരത്തിലൊരു ആരോപണം ശക്തമാകുകയാണ്. ബിജെപി നേതാവ് രേണു സുരേഷിന്റെ പോസ്റ്റ് വൈറലാണ്. ഇതിൽ പറയുന്നതെല്ലാം സത്യമാണെന്നാണ് പുറത്തു വരുന്ന സൂചന.

ആനി ശിവയെ എല്ലാ അർത്ഥത്തിലും ഉയർത്തിക്കൊണ്ടു വന്നത് ബന്ധുവായ ഷാജിയാണ്. ഈ ഷാജിക്കും സോഷ്യൽ മീഡിയ കൈയടിക്കുകയാണ്. ആനിയുടെ കഴിവിൽ വിശ്വസിച്ച ആ മനുഷ്യൻ അവർക്ക് സമൂഹത്തിൽ തലയുയർത്തിപ്പിടിച്ച് നിൽക്കാൻ കൈത്താങ്ങായി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശിയായ ഷാജിയെന്ന കെ.എസ്.ആർ.ടി.സി. ഡ്രൈവറാണ് ആനി ശിവയ്ക്ക് പ്രതിസന്ധികളിൽ ഒപ്പംനിന്നത്. ഇത്തരം കഥകൾക്കിടെയാണ് ആശ എംഎൽഎയുടെ ഇടപെടലും ചർച്ചകളിൽ എത്തുന്നത്.

സല്യൂട്ട് ചെയ്യാതിരുന്ന ആനിശിവയെ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ച് പ്രതികാരം ചെയ്ത എംഎൽഎ. ആനിയെ പോലുള്ള വനിതകളെ എംഎൽഎ പോലും അപമാനിക്കുന്നത് എന്ത് ഇടതുപക്ഷ രാഷ്ട്രീയമാണെന്ന ചർച്ചയാണ് രേണു സുരേഷ് ഉയർത്തുന്നത്.

രേണു സുരേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും ഞങ്ങൾക്ക് കഴിയും എന്ന് കാണിച്ച് തന്ന ഒരു ഇടത് എംഎൽഎ അങ്ങ് വൈക്കത്ത് ഉണ്ടെന്ന് കേൾക്കുന്നു. കേട്ട കഥകൾ സത്യമാണെങ്കിൽ വൈക്കം എംഎൽഎ പരസ്യമായി മാപ്പ് പറയണം. ഇന്ന് വൈകിട്ട് യാദൃശ്ചികമായാണ് @TrollVaikom എന്ന ഫേസ്‌ബുക് ഗ്രൂപ്പിൽ വന്ന ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ടത്... ഒരു കൗതുകം തോന്നിയാണ് വൈക്കത്തുള്ള പാർട്ടി സുഹൃത്തുക്കളെ വിളിച്ചു കാര്യം അന്വേഷിച്ചത്...

അപ്പോൾ ആണ് സ്ത്രീ ശാക്തീകരണം എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം വിളിച്ചു പറയുന്ന ഇടതുപക്ഷ മുന്നണിയുടെ MLA യും, സർവ്വോപരി സ്ത്രീയുമായ #VaikomMLA ശ്രീമതി #CKAsha യുടെ ഇടുങ്ങിയ ചിന്താഗതിയും അധികാരം മത്തുപിടിപ്പിച്ച ധാർഷ്ട്യത്തിന്റെയും കഥ അറിയാൻ സാധിച്ചത്..

ദുരിതങ്ങളെയും, പരാജയങ്ങളെയും എല്ലാം പടവെട്ടി തോൽപിച്ച സ്ത്രീസമൂഹത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച ആനി ശിവ വൈക്കം പൊലീസ്സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയം. രാത്രി ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണവും വാങ്ങി വർക്കിങ് വിമൻസ് ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോൾ (ഡ്യൂട്ടിയിൽ അല്ല, ഫുൾ യൂണിഫോമിലും അല്ല ) സ്ഥലം MLA ശ്രീമതി CK ആശ തന്റെ വാഹനത്തിൽ എതിരെ വരികയും ആനി ശിവയുടെ സമീപം വാഹനം നിർത്തുകയും ചെയ്തു. രാത്രിയതുകാരണവും, വൈക്കത്തു ജോയിൻ ചെയ്തിട്ട് അധികം ദിവസം ആവാത്തതിനാലും MLAയെ വ്യക്തിപരമായി അറിയാത്തതിനാലും SI ആനി ശിവ സല്യൂട്ട് നൽകിയില്ല. മാത്രമല്ല ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടി സമയത്തു മാത്രം സല്യൂട്ട് ചെയ്താൽ മതി. അല്ലാത്ത സമയം ഒരു സിവിലിയൻ മാത്രമേ ആകുന്നുള്ളു എന്നതാണ് വാസ്തവം.

എന്നാൽ അറിയുവാൻ സാധിച്ചത് MLA അടുത്ത ദിവസം SI യെ നേരിട്ട് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചു എന്നും ആണ്. മാത്രമല്ല പ്രോട്ടോകോൾ ലംഘനം നടത്തി എന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് പരാതിയും നൽകി. അറിഞ്ഞ വിവരങ്ങൾ സത്യമാണ് എങ്കിൽ എത്ര ഹീനമായ മനസ്സാണ് വൈക്കം MLA യുടേത് എന്ന് ഞാൻ അദ്ഭുതപെട്ടുപോവുകയാണ്. ആനി ശിവയെ പോലുള്ളവർ സ്ത്രീ സമൂഹത്തിനു അഭിമാനമാകുമ്പോൾ CK ആശയെ പോലുള്ളവർ സ്ത്രീകൾക്കാകെ അപമാനകരമാണ് എന്ന് പറയാതെ വയ്യ...

രാജ്യത്തിന്റെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ #feeling_irritated എന്ന് ഫേസ്‌ബുക് പോസ്റ്റിട്ട ഒരു ജനപ്രധിനിധിയിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നതിലും അർത്ഥമില്ല??
#anisiva #keralapolice #vaikommla #ldf #CKasha

ആനി ശിവയുടെ കരുത്ത് കാട്ടിന് പിന്നിൽ ഷാജി

2014-ൽ എസ്‌ഐ. ടെസ്റ്റിനു പഠിക്കാൻ നിർദ്ദേശിക്കുന്നതും ക്ലാസിന് പോകാൻ ഇരുചക്രവാഹനം സംഘടിപ്പിച്ചുകൊടുത്തതും ഷാജിയാണ്. അദ്ദേഹം സാമ്പത്തികമായും സഹായിച്ചതുകൊണ്ടാണ് തനിക്ക് എസ്‌ഐ. യൂണിഫോം ലഭിച്ചതെന്ന് ആനി ശിവ പറയുന്നു. നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം പകർന്നുനൽകിയ ഷാജി, തന്റെ വഴികാട്ടിയും സുഹൃത്തും സഹോദരനും പിതാവുമാണെന്നാണ് ആനി ശിവയുടെ വാക്കുകൾ.

2012-ൽ ഒരു ഏജൻസി വഴി ആനി ശിവയ്ക്ക് മാലദ്വീപിൽ ജോലിവാഗ്ദാനം ലഭിച്ചു. എന്നാൽ, കുടുംബവുമായി വേർപെട്ടതോടെ സർക്കാർരേഖകളൊന്നും കൈയിലില്ലാത്തതിനാൽ പാസ്‌പോർട്ടിന് അപേക്ഷിക്കാൻ കഴിഞ്ഞില്ല. അതിനായി റേഷൻ കാർഡിലൂടെ മേൽവിലാസമുണ്ടാക്കാൻ സഹായമഭ്യർഥിച്ചാണ് ആനി ശിവ ഷാജിയുടെ സഹായം തേടുന്നത്. അതിനുശേഷം ഷാജി കൂടെ നിന്നു. റേഷൻകാർഡ് ലഭിച്ചെങ്കിലും ജോലിക്ക് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞിരുന്നു.

2019 ജൂലായിൽ കേരള പൊലീസ് അക്കാദമിയിൽവെച്ച് ആനിയുടെ യൂണിഫോമിൽ എസ്‌ഐ.യുടെ നക്ഷത്രചിഹ്നങ്ങൾ അണിയിച്ചത് ഷാജിയാണ്. 2021 ജനുവരി 25-ന് ആനി ശിവ ഫേസ്‌ബുക്കിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം, തിരുവനന്തപുരത്തുനിന്ന് ഷാജി എത്തിയശേഷമാണ് യൂണിഫോമിൽ നക്ഷത്രചിഹ്നങ്ങൾ ധരിച്ചത്.