മലപ്പുറം: 2019 ആഗസ്തിൽ നിലമ്പൂർ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷപ്രവർത്തനത്തിനിടെ മരണപ്പെട്ട പോത്തുകല്ല് ഭൂതാനം മങ്ങാട്ടുതൊടിക അനീഷിന്റെ ഭാര്യ അശ്വതിക്ക് സർക്കാർ ജോലി ലഭിച്ചു. തിരൂർ സബ്ട്രഷറിയിൽ ഓഫീസ് അറ്റന്ററായാണ് നിയമനം. സഹോദരൻ അശ്വിൻ, മകൻ അതുൽ എന്നിവർക്കൊപ്പമെത്തി അശ്വതി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ വർഷം ഓഗസ്ത് 8നാണ് നടിനെ നടുക്കിക്കൊണ്ട് കവളപ്പാറയിൽ ദുരന്തമുണ്ടാകുന്നത്.

നേരത്തെയുണ്ടായ പ്രളയത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ വേണ്ടിയാണ് അനീഷ് സ്ഥലത്തെത്തിയത്. ഈ സമയത്ത് കവളപ്പാറ മുത്തപ്പന്മല മൂന്നായി പിളർന്ന് താഴേക്ക് പതിക്കുകയായിരുന്നു. രക്ഷപ്രവർത്തനത്തിനെത്തിയ അനീഷ് അടക്കം 59 പേർ ദുരന്തത്തിൽ മരിച്ചു. പിന്നീട് അനീഷിന്റെ ഭാര്യ അശ്വതിക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പിവി അൻവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അശ്വതിക്ക് ജോലി ലഭിച്ചിരിക്കുന്നത്. നിർമ്മാണ തൊഴിലാളി യൂണിയൻ അംഗവും സിമന്റ് വ്യാപാരിയുമായി അനീഷ് സിപിഐഎം പ്രവർത്തകനുമായിരുന്നു. പുതിയ വീടിന്റെ നിർമ്മാണം തുടങ്ങാനിരിക്കെയാണ് അനീഷ് മരണപ്പെടുന്നത്. പിന്നീട് സിമന്റ് ഡീലേഴ്സ് അസോസിയേഷനാണ് അനീഷിന്റെ കുടുംബത്തിന് പുതിയ വീട് നിർമ്മിച്ച് നൽകിയത്. മരണാനന്തര സഹായമായി സർക്കാറിൽ നിന്ന് നേരത്തെ 4 ലക്ഷം രൂപയും അനീഷിന്റെ കുടുംബത്തിന് ലഭിച്ചിരുന്നു.