തൃശൂർ: വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണത്തിൽ ഉപകരാർ ഉണ്ടെങ്കിൽ അത് സർക്കാർ പുറത്തുവിടണമെന്ന് അനിൽ അക്കര എംഎ‍ൽഎ. വാക്കാലാണ് അനുമതി നൽകിയതെങ്കിൽ അതും വ്യക്തമാക്കണം. മന്ത്രി എ.സി മൊയ്തീൻ ബിനാമികളെ വച്ചാണ് ഇടപാടുകൾ നടത്തിയത്. ക്രമക്കേടുകളുടെ 100 ശതമാനം ഉത്തരവാദിത്തം എ.സി മൊയ്തീനാണെന്നും അനിൽ അക്കര ആരോപിച്ചു.

ലൈഫ് മിഷനും ഉപകരാറുണ്ടോ എന്ന് വ്യക്തമാക്കണം. താൻ അന്വേഷിച്ചപ്പോൾ അങ്ങനെ ഉപകരാറില്ല എന്നാണ് ലൈഫ് മിഷനിലെ ഉത്തവാദപ്പെട്ടവർ മറുപടി നൽകിയത്. അങ്ങനെയെങ്കിൽ എസ്റ്റിമേറ്റ് തയ്യാറാക്കിയത് ആരാണ്. എ.സി മൊയ്തീൻ തന്നെയാണ്. ഭരണാനുമതി കൊടുത്തത് ആരാണ്? അതും എ.സി മൊയ്തീനാണ്. സ്ഥലം കൈമാറി കൊടുത്തത് ആരാണ്. അതും എ.സി മൊയ്തീനാണെന്നും അദ്ദേഹം ആരോപിച്ചു.

എഗ്രിമന്റ് വച്ചതിന്റെ രണ്ടാമത്തെ ദിവസം യൂണിടെക്കിന്റെ അക്കൗണ്ടിലേക്ക് മൂന്നു കോടി രൂപ മാറ്റി. 30-7-2019 നാണ് കരാർ ഒപ്പിടുന്നത്. ആ യോഗത്തിന്റെ മിനുട്സ് വായിച്ചാൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും രാജിവെക്കേണ്ടിവരുമെന്നും അനിൽ അക്കര പറഞ്ഞു.

ലൈഫ് മിഷന്റെ സിഇഒ ഒരു കത്ത് പോലും അയച്ചില്ല. അദ്ദേഹത്തിന് അറിയാമായിരുന്നു ഇത് മുഴുവൻ ചട്ടവിരുദ്ധമാണെന്ന്. റീബിൽഡ് കേരളയുടെ ചുമതലയുണ്ടായിരുന്നു വേണുവിനും ഇക്കാര്യം അറിയാമായിരുന്നു. അദ്ദേഹവും ഇതിന്റെ തുടർ നടപടികളിലേക്ക് പോയില്ലെന്നും അനിൽ അക്കര പറഞ്ഞു.