തൃശൂർ: ഡിസിസി അധ്യക്ഷപദവിയെ ചൊല്ലി കോൺഗ്രസിൽ കലാപം തുടരുന്നു. പട്ടികയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികൂലിക്കുന്നവരെ വിമർശിച്ചുമൊക്കെ പരസ്യപ്രസ്താവനകളുമായി നേതാക്കൾ കളംപിടിക്കുകയാണ്. പരസ്യപ്രസ്താവനകൾ നേതൃത്വം വിലക്കിയെങ്കിലും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അതിങ്ങനെ നിർബാധം തുടരുകയാണ്.

പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കാമെന്ന കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകാലത്തെ ഉറപ്പ പാലിക്കാത്തതിൽ പ്രതിഷേധിച്ച് എവി ഗോപിനാഥ് പാർട്ടി വിടാനൊരുങ്ങുന്നു എന്ന വാർത്ത കഴിഞ്ഞദിവസം മുതൽ അന്തരീക്ഷത്തിലുണ്ട്. ആ വാർത്തകൾ നിഷേധിക്കാത്ത ഗോപിനാഥ് സിപിഎമ്മുമായി ചർച്ചകൾ നടത്തുന്നുവെന്ന സൂചനയും നൽകി. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സഹപ്രവർത്തകനും മുൻ വടക്കാഞ്ചേരി എംഎൽഎയുമായ അനിൽ അക്കര.

സ്‌നേഹം നിറഞ്ഞ ഗോപിയേട്ടാ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന പോസ്റ്റിൽ നിറയെ ഗോപിനാഥിനെതിരായ ഒളിയമ്പുകളാണ്. താൻ അടാട്ട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടായിരുന്ന കാലത്ത് മുപ്പതുകൊല്ലം മുൻപ് എംഎൽഎയും ഡിസിസി പ്രസിഡന്റും, കെപിസിസി ഭാരവാഹിയും ഒക്കെയായ നിങ്ങൾ വഹിക്കാത്ത ഏത് പദവിയാണ് ഇനിയുള്ളതെന്ന് അനിൽ അക്കര പോസ്റ്റിൽ ചോദിക്കുന്നു.

താങ്കൾ വഹിക്കുന്ന പെരുങ്ങോട്ടുക്കുറിശ്ശി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ്, ബാങ്ക് പ്രസിഡന്റ് പദവികൾ മറ്റാർക്കെങ്കിലും കൊടുത്തിട്ടുണ്ടോ?
ആദ്യം ഈ പദവികൾ കൈമാറി മാതൃക കാണിക്കാനും അക്കര ആവശ്യപ്പെടുന്നു. ഗോപിനാഥിന് പകരം വെയ്ക്കാൻ പാലക്കാട് കോൺഗ്രസിൽ എന്നല്ല പാലക്കാട് ജില്ലയിൽ തന്നെ മറ്റൊരാളില്ലെന്നും അക്കര ഫേസ്‌ബുക്കിൽ കുറിച്ചു. നിങ്ങൾ കോൺഗ്രസിൽ നിന്ന് പോയാൽ അല്പം സമയമെടുത്താലും പേരുങ്ങോട്ടുക്കുറിശ്ശിയിൽ മറ്റൊരാൾവരും. അത് കാലത്തിന്റെ ശീലമാണ്. അടാട്ട് ഗ്രാമ പഞ്ചായത്ത് ഭരണവും എന്റെ വാർഡും നഷ്ടപെട്ടപ്പോൾ ജീവൻ നഷ്ടപ്പെട്ട ആളാണ് ഞാൻ. അത് അനുഭവിക്കുമ്പോഴേ അറിയൂ. കോൺഗ്രസ്സിനകത്തെ സ്വാതന്ത്ര്യം മറ്റൊരു പാർട്ടിയിലും കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പ്രീഡിഗ്രീ പഠനാകാലം കഴിഞ്ഞ് അമല ആശുപത്രിക്ക് മുന്നിൽ ടൂറിസ്റ്റ് ടാക്‌സി ഓടിച്ചു നടന്നിരുന്ന എന്നെ അനിൽ അക്കരയാക്കിയത് എന്റെ പാർട്ടിയാണ്. ഈ പാർട്ടി എന്റെ ജീവിതം മുഴുവൻ എന്റെ കൂടെയുണ്ടാകും, തിരിച്ചും. ഏതെങ്കിലും നേതാവിനെ കണ്ടാണോ, അല്ലെങ്കിൽ ഏതെങ്കിലും പദവി മോഹിച്ചാണോ ഞാനും നിങ്ങളും പൊതു പ്രവർത്തനത്തിനിറങ്ങിയത്? വിറ്റുകൂട്ടിയ പാരമ്പര്യ സ്വത്തുക്കൾ തിരികെ പിടിക്കാൻ പറ്റില്ലന്നറിഞ്ഞിട്ടല്ലേ അത് നഷ്ടപ്പെടുത്തിയത്. തിരികെ പിടിക്കാനാണെങ്കിൽ നിങ്ങൾക്ക് പുതിയ മേച്ചിൽപുറം തേടിപ്പോകാം. പിണറായിയുടെ പാര്യമ്പുറത്തെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം. അല്ലെങ്കിൽ ഞങ്ങളുടെയൊക്കെ ഗോപിയേട്ടനായി ഇവിടെ രാജാവായി വാഴാമെന്നും അനിൽ അക്കര പറയുന്നു. ഈ പാർട്ടിയോടും നിങ്ങളെ നിങ്ങളാക്കിയ പേരുങ്ങോട്ടുക്കുറിശ്ശിക്കാരോടും സ്‌നേഹമുണ്ടെങ്കിൽ നിങ്ങൾ ഇവിടെ മംഗലശ്ശേരി നീലകണ്ഠനായി വാഴണമെന്ന അഭ്യർത്ഥനയോടെയാണ് അക്കര പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അനിൽ അക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

സ്‌നേഹം നിറഞ്ഞ ഗോപിയേട്ടാ
നിങ്ങളെപ്പോലുള്ള ജനപിന്തുണയുള്ള നേതാക്കൾ എന്തിനാണ് സ്ഥാനമാനങ്ങൾക്ക് പിറകെ ഓടുന്നത്?
പെരുങ്ങോട്ടുക്കുറിശ്ശിക്കാർ നിങ്ങളെആ നാട്ടിലെ രാജാവാക്കിയത്,
പാലക്കാട് ഡിസിസി പ്രസിഡന്റ് പദവിയിൽ വീണ്ടും വീണ്ടും അവരോധിക്കാനല്ല, കോൺഗ്രസുകാരനായ ഗോപിയെ അങ്ങനെ കാണാനാണ് ഞങ്ങൾ
പുതിയ തലമുറ ആഗ്രഹിക്കുന്നത്.
ഞാൻ അടാട്ട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടായിരുന്ന കാലത്ത് മുപ്പതുകൊല്ലം മുൻപ്
നിങ്ങൾ mla യും ഡിസിസി പ്രസിഡന്റും, കെപിസിസി ഭാരവാഹിയും ഒക്കെയായി,
നിങ്ങൾ വഹിക്കാത്ത ഏത് പദവിയാണ് ഇനിയുള്ളത്.പെരുങ്ങോട്ടുക്കുറിശ്ശി
ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ്,
ബാങ്ക് പ്രസിഡന്റ് പദവികൾ അവിടെ നിങ്ങൾക്ക് പകരം ആരെങ്കിലും
ചോദിച്ചു വന്നിട്ടുണ്ടോ?
അല്ലെങ്കിൽ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ?
ആദ്യം ഈ പദവികൾ കൈമാറി മാതൃക കാണിച്ചാൽ ഞാൻ നിങ്ങളുടെകൂടെ, അല്ലെങ്കിലും ഗോപിയേട്ടനെ ഞാൻ ഇഷ്ടപെടും.? നിങ്ങൾക്ക് പകരം വെയ്ക്കാൻ പാലക്കാട് കോൺഗ്രസിൽ അല്ല പാലക്കാട് മാറ്റാളില്ല.
പക്ഷെ നിങ്ങൾ കോൺഗ്രസിൽ നിന്ന് പോയാൽ അല്പം സമയമെടുത്താലും പേരുങ്ങോട്ടുക്കുറിശ്ശിയിൽ മറ്റൊരാളുവരും.
അത് കാലത്തിന്റെ ശീലമാണ്.
അടാട്ട് ഗ്രാമ പഞ്ചായത്ത് ഭരണവും എന്റെ വാർഡും നഷ്ടപെട്ടപ്പോൾ ജീവൻ നഷ്ടപ്പെട്ട ആളാണ് ഞാൻ.
അത് അനുഭവിക്കുമ്പോഴേ അറിയൂ,
കോൺഗ്രസ്സിനകത്തെ സ്വാതന്ത്ര്യം
ഗോപിയേട്ടന് മറ്റൊരു പാർട്ടിയിലും കിട്ടില്ല.
ഒരു കാര്യം ഉറപ്പ് എന്ത് നഷ്ടമുണ്ടായാലും
പ്രീ ഡിഗ്രീ പഠനാകാലം കഴിഞ്ഞ് അമല ആശുപത്രിയിക്ക് മുന്നിൽ ടൂറിസ്റ്റ് ടാക്‌സി ഓടിച്ചു നടന്നിരുന്ന എന്നെ
അനിൽ അക്കരയാക്കിയത് എന്റെ പാർട്ടിയാണ് ഈ പാർട്ടി എന്റെ ജീവിതം മുഴുവൻ എന്റെ കൂടെയുണ്ടാകും, തിരിച്ചും. ഏതെങ്കിലും നേതാവിനെ കണ്ടാണോ, അല്ലങ്കിൽ ഏതെങ്കിലും പദവി മോഹിച്ചാണോ ഞാനും നിങ്ങളും പൊതു പ്രവർത്തനത്തിനിറങ്ങിയത്?
വിറ്റു കൂട്ടിയ പാരമ്പര്യ സ്വത്തുക്കൾ തിരികെ പിടിക്കാൻ പറ്റില്ലന്നറിഞ്ഞിട്ടല്ലേ
അത് നഷ്ടപ്പെടുത്തിയത്?
തിരികെ പിടിക്കാനാണെങ്കിൽ
നിങ്ങൾക്ക് പുതിയ മേച്ചിൽ പുറം തേടിപ്പോകാം.
അല്ലെങ്കിൽ ഞങ്ങളുടെയൊക്കെ ഗോപിയേട്ടാനായി ഇവിടെ
രാജാവായി വാഴാം.
അതല്ല പിണായിയുടെ പാര്യമ്പുറത്തെ
വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം.
ഒരു വാക്ക് ഈ പാർട്ടിയോടും
നിങ്ങളെ നിങ്ങളാക്കിയ പേരുങ്ങോട്ടുക്കുറിശ്ശിക്കാരോടും സ്‌നേഹമുണ്ടെങ്കിൽ
ഇവിടെ
മംഗലശ്ശേരിനീലകണ്ഠനായിവാഴണം.