മുംബൈ: നൂറ് കോടി രൂപയുടെ കള്ളപ്പണ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അനിൽ ദേശ്മുഖിനെ വിട്ടത്. അവധിക്കാല കോടതിയിലാണ് അനിൽ ദേശ്മുഖിനെ ഹാജരാക്കിയത്. നവംബർ 19 വരെ അദ്ദേഹം കസ്റ്റഡിയിൽ തുടരും.

12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തിങ്കളാഴ്ചയാണ് ദേശ്മുഖിനെ ഇ.ഡി കസ്റ്റഡിയിൽ എടുത്തത്. തട്ടിയെടുത്ത പണം ഡൽഹി ആസ്ഥാനമാക്കി സുരേന്ദ്ര കുമാർ വേദ, ജെയിൻ കുമാർ വേദ തുടങ്ങിയവർ പ്രവർത്തിപ്പിക്കുന്ന വ്യാജ കമ്പനിക്ക് അയച്ചു നൽകിയെന്നാണ് ആരോപണം.

ഹവാല ചാനലുകൾ വഴിയാണ് പണം അയച്ചത്. ദേശ്മുഖ് കുടുംബത്തിന്റെ കീഴിൽ നാഗ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശ്രീ സായ് ശിക്ഷൺ ശാൻസ്ഥാൻ എന്ന ട്രസ്റ്റിന് ജെയിൻ സഹോദരങ്ങൾ ഈ പണം സംഭാവനയായി നൽകിയെന്നും എന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.

മുംബൈ മുൻ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പരം ബീർ സിംഗിന്റെ ആരോപണത്തെ തുടർന്നാണ് സിബിഐ രജിസ്റ്റർ ചെയ്തത്. കള്ളപ്പണക്കേസായതിനാൽ ഇ.ഡി അന്വേഷണം ഏറ്റെടുത്തു. ആരോപണത്തെ തുടർന്ന് ആഭ്യന്തര മന്ത്രി സ്ഥാനം ദേശ്മുഖ് രാജിവെച്ചിരുന്നു.

നാല് മാസം മുൻപ് തന്നെ പല തവണ സമൻസ് അയച്ചിരുന്നെങ്കിലും കഴിഞ്ഞ തിങ്കളാഴ്ചയാണ് ദേശ്മുഖ് ഇ.ഡിക്ക് മുന്നിൽ ഹാജരായത്. പി.എംഎ‍ൽഎ നിയമ പ്രകാരമാണ് ഇ.ഡി ദേശ്മുഖിനെതിരെ കേസെടുത്തത്.

എന്നാൽ ആരോപണങ്ങളെല്ലാം ദേശ്മുഖ് നിഷേധിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്നും മുംബൈ പൊലീസ് തലപ്പത്ത് നിന്ന് പരംബീർ സംഗിനെ മാറ്റിയതിനെ തുടർന്നാണ് ആരോപണം ഉന്നയിച്ചതെന്നും ദേശ്മുഖ് പ്രതികരിച്ചു.