ആലപ്പുഴ: കുട്ടനാട് പള്ളാത്തുരുത്തിക്കു സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അമ്പലപ്പുഴ പുന്നപ്ര തെക്ക് തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിത(32)യാണു കൊല്ലപ്പെട്ടത്.

അനിതയെ കാമുകൻ പ്രബീഷും അയാളുടെ മറ്റൊരു കാമുകി രജനിയും ചേർന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു മൃതദേഹം കായലിൽ തള്ളി. അനിതയെ ഒഴിവാക്കാനായിരുന്നു പ്രബീഷ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ഒന്നും രണ്ടും പ്രതികളായ പ്രബീഷും രജനിയും ഉടൻ പിടിയിലാകുമെന്നാണ് സൂചന.

വെള്ളിയാഴ്ചയാണു കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രിഏഴു മണിയോടെ പ്രദേശവാസികളാണ് പള്ളാത്തുരുത്തി അരയൻതോടു പാലത്തിനു സമീപം ആറ്റിൽ പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഞായറാഴ്ച അനിതയുടെ സഹോദരനെത്തിയാണു തിരിച്ചറിഞ്ഞത്.

പ്രബീഷുമായുള്ള അടുപ്പത്തെ തുടർന്ന് ഭർത്താവായ അനീഷുമായി അകന്നു കഴിയുകയായിരുന്നു അനിത. അനീഷിനും അനിതയ്ക്കും രണ്ടു മക്കളുമുണ്ട്.