കൊച്ചി: കൊച്ചിയിലെ അപകടത്തിൽ ദുരൂഹതകളില്ലെന്ന് മുൻ മിസ് കേരള വിജയികളുടെ സുഹൃത്തും ഫാഷന്മോഡലുമായ ഇ.ഡി. സൽമാൻ പ്രഖ്യാപിക്കുന്നത് കേസ് അട്ടിമറിക്കാൻ തന്നെ. അൻജനയും അബ്ദുറഹ്മാനും പ്രണയത്തിലായെന്നും ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചിരുന്നതായും സൽമാൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് തീർത്തും കള്ളമാണെന്ന് അൻജനയുടെ സഹോദരൻ വിശദീകരിക്കുന്നു.

തന്റെ വിവാഹം ഈയിടെ കഴിഞ്ഞതാണ്. സഹോദരി ഒരു കൊല്ലത്തിന് ശേഷം വിവാഹത്തിന് സമ്മതിച്ചതുമാണ്. സമയം അത്ര നല്ലതല്ലാത്തതു കൊണ്ടാണ് വിവാഹം വൈകാൻ കാരണം. അബ്ദു റഹ്മാനെ കുറിച്ച് ഇപ്പോഴാണ് അറിഞ്ഞതെന്നും അൻജനയുടെ സഹോദരൻ അർജുൻ പറയുന്നു. ഇതോടെ ആർക്കു വേണ്ടിയാണ് അബ്ദു റഹ്മാനുമായുള്ള അൻജനയുടെ പ്രണയ കഥ സൽമാൻ അവതരിപ്പിച്ചതെന്ന സംശയം ശക്തമാവുകയാണ്.

തൃശ്ശൂർ കോണാത്തുകുന്ന് എടപ്പുള്ളി വീട്ടിൽ സൽമാനും(25) അൻസി കബീറും അൻജനയും അബ്ദുൾറഹ്മാനും ആഷിഖുമെല്ലാം ഒരു സുഹൃത്ത് സംഘത്തിലുള്ളവരാണ്. അപകടം നടന്ന ദിവസം സൽമാനും ഇവർക്കൊപ്പം നമ്പർ 18-ലെ പാർട്ടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ കണ്ണൂരിൽ ഷൂട്ടിങ്ങുള്ളതിനാൽ തന്റെ വാഹനം സുഹൃത്തുക്കളെ ഏൽപ്പിച്ച് സൽമാൻ മടങ്ങി. ഇതിനുപിന്നാലെയാണ് ഉറ്റസുഹൃത്തുക്കളുടെ അപകടവിവരം അറിയുന്നതെന്ന് സൽമാൻ പറഞ്ഞതായി മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനൊപ്പമാണ് അബ്ദു റഹ്മാനും അൻജനയും തമ്മിലെ പ്രണയകഥയും അവതരിപ്പിച്ചത്. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെ ഞങ്ങൾക്കെല്ലാം അറിയാം. അദ്ദേഹം ഒരിക്കലും ഞങ്ങളോട് മോശമായി പെരുമാറിയിട്ടില്ല. അന്നേദിവസം അവരെല്ലാം അതീവസന്തോഷത്തിലായിരുന്നു. ആ ഒത്തുചേരലിൽ അവർ എന്നെ മിസ് ചെയ്തിരുന്നു- സൽമാൻ വെളിപ്പെടുത്തിയിരുന്നു.

അതായത് റോയി വയലാട്ടിന് ക്ലീൻ ചിറ്റ് കൊടുക്കാനാണ് സൽമാന്റെ ശ്രമം. പുതിയൊരു പ്രണയ കഥയും ഇയാൾ അവതരിപ്പിക്കുന്നുവെന്നതാണ് വസ്തുത. തൃശ്ശൂർ സ്വദേശിയായ സൽമാൻ വർഷങ്ങളായി മോഡലിങ് രംഗത്താണ് പ്രവർത്തിക്കുന്നത്. സ്റ്റോക്ക് മാർക്കറ്റ് ബിസിനസിലടക്കം സജീവമായിരുന്നു അബ്ദുൾറഹ്മാൻ. അപകടത്തിൽ മരിച്ച ആഷിഖ് മസ്‌ക്കറ്റിലെ സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്നു. എന്നാൽ കോവിഡ് കാരണം ആഷിഖിന് മസ്‌ക്കറ്റിലേക്ക് തിരികെപോകാനായില്ല.

തുടർന്ന് പൂണെയിലെ ഒരുസ്ഥാപനത്തിൽ ജോലിക്ക് കയറി. ആഷിഖും അബ്ദുൾ റഹ്മാനും സൽമാനും തൃശ്ശൂരിലെ കോളേജിൽ ഒരുമിച്ച് പഠിച്ചവരുമാണ്. ഈ കൂട്ടുകെട്ടിലേക്ക് ആൻസിയും അൻജനയും എത്തിയതാണ് അവരുടെ ജീവനെടുത്തത് എന്നതാണ് വസ്തുത. നമ്പർ 18 ഹോട്ടലിൽ ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെന്നും സൽമാൻ കൂട്ടിച്ചേർത്തിരുന്നു.

'യാഥാർഥ്യവുമായി ബന്ധമില്ലാത്ത റിപ്പോർട്ടുകളാണ് മാധ്യമങ്ങൾ പുറത്തുവിടുന്നത്. ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾ വസ്തുതകൾ പരിശോധിക്കണം. ഉറ്റസുഹൃത്തുക്കളുടെ വേർപാടിൽ തകർന്നിരിക്കുകയാണ് ഞങ്ങൾ. ഇതിനെല്ലാം പുറമേ ഉറ്റസുഹൃത്തുക്കളുടെ മരണത്തിന് കാരണമായ അപകടത്തിൽ അബ്ദു നിയമനടപടികളും നേരിടുകയാണ്-സൽമാൻ പറഞ്ഞു.

എറണാകുളത്തെ ഹോട്ടലിൽനിന്ന് സംസാരിക്കുമ്പോൾ വാഹനാപകട കേസിൽ പ്രതിയായ അബ്ദുൾറഹ്മാനും സൽമാനൊപ്പം ഉണ്ടായിരുന്നുവെന്നും മാതൃഭൂമി വിശദീകരിക്കുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് അബ്ദുൾറഹ്മാനെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. റിമാൻഡിലായിരുന്ന ഇയാൾ ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യം നേടി ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ആ സാഹചര്യത്തിലാണ് അൻജനയുടെ കുടുംബത്തിന്റെ വിശദീകരണം മറുനാടൻ തേടിയത്.

സംഭവദിവസം രാത്രി 11 മണിയോടെ അൻസി സൽമാനെ ഫോണിൽവിളിച്ചിരുന്നു. ഈ ഫോൺ വിളിയിൽ ദുരൂഹതകളുണ്ട്. ഇതിനിടെയാണ് സൽമാൻ കഥയുമായി എത്തുന്നത്. എന്നാൽ എന്തുകൊണ്ടാണ് സൈജു ഇവരെ പിന്നീട് പിന്തുടർന്നതെന്ന് അറിയില്ലെന്നും സൽമാൻ പ്രതികരിച്ചു.