ബംഗളൂരു: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ നീരജ് ചോപ്രയുടെ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവും മലയാളിയുമായ അഞ്ജു ബോബി ജോർജ്. ഇത്തരത്തിലൊരു മെഡൽ നേട്ടത്തിന് വേണ്ടി കഴിഞ്ഞ 19 വർഷമായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് അഞ്ജു പറഞ്ഞു.

നീരജ് ഈ നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെയും അതിൽ നേടുന്ന മെഡലിന്റെയും മൂല്യം ഇന്ത്യക്കാർക്കിപ്പോൾ മനസിലാവും. വർഷങ്ങൾക്ക് മുൻപ് ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാവാകാനും പിൻഗാമികൾക്ക് വഴികാട്ടിയാകാനും സാധിച്ചതിലൂടെ കരിയറും ജീവിതവും അർത്ഥവത്തായെന്ന് തോന്നുന്നുവെന്ന് അഞ്ജു കൂട്ടിച്ചേർത്തു.

രാജ്യത്ത് മടങ്ങിയെത്തുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജേതാക്കളെ സ്വീകരിക്കാൻ താനുമുണ്ടാകും. പാരീസ് ഒളിംപിക്സിനും മികച്ച നേട്ടം കൈവരിക്കാൻ നീരജ് ചോപ്രയ്ക്കാവട്ടെയെന്ന് അഞ്ജു ആശംസിച്ചു.

2003ലാണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ അഞ്ജു ബോബിജോർജ് വെങ്കലം നേടി രാജ്യത്തിന് അഭിമാനമായത്.