കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഇടതുപക്ഷത്തിന് നിലപാട് മാറ്റമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സംസ്ഥാനത്തെ ഏതെങ്കിലും ഒരു മന്ത്രി അഭിപ്രായം പറഞ്ഞാൽ അത് ഇടതുപക്ഷത്തിന്റെ നിലപാട് ആകില്ലെന്നും ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അവർ പറഞ്ഞു. 

സീതാറാം യെച്ചൂരിയും ഡി. രാജയുമെല്ലാം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആവർത്തിച്ച് പറയുന്ന നിലപാട് ഒന്നുതന്നെയാണ്. അതിൽ മാറ്റം വന്നിട്ടില്ല. ഇടതുപക്ഷ മുന്നണിയുടെ നിലപാടിൽ മാറ്റമില്ല. ലിംഗ സമത്വം മതങ്ങളിലായാലും രാഷ്ട്രീയ പാർട്ടികളിലായാലും വേണമെന്നും അവർ പറഞ്ഞു. സാമ്പത്തിക സംവരണത്തെ അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി അംഗീകരിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. മനുവാദത്തിലേക്ക് പരമോന്നത കോടതി മാറുന്നുവെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ലെന്നും ആനി രാജ പറഞ്ഞു.