ശ്രീനഗർ: ജമ്മുവിൽ പട്ടാള ക്യാമ്പിന് സമീപം സംശയാസ്പദമായ നിലയിൽ ബാഗ് കണ്ടെത്തിയതിനെത്തുടർന്ന് ജമ്മു- പൂഞ്ച് ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു. ഭീംബർ ഗാലി പ്രദേശത്തെ ക്യാമ്പിന് സമീപത്താണ് ബാഗ് കണ്ടെത്തിയത്. വിവരമറിഞ്ഞ് ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി.

ബാഗിനുള്ളിൽ സ്‌ഫോടക വസ്തുക്കളോ ആയുധങ്ങളോ ഉണ്ടെന്ന് വ്യക്തമല്ല. പരിശോധന നടക്കുന്നു എന്നാണ് സൈനികവൃത്തങ്ങൾ പറയുന്നത്. കാശ്മീരിലെ സാംബ, ജമ്മു എന്നിവിടങ്ങളിൽ വീണ്ടും ഡ്രോണുകളെ കണ്ടെത്തി മണിക്കൂറുകൾക്കകമാണ് ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടെടുക്കുന്നത്. അതിനാൽ സൈന്യം സംഭവം അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.

ബുധനാഴ്ചയും വ്യാഴാഴ്ചയും ജമ്മുവിൽ ഡ്രോൺ കണ്ടു എന്ന റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞമാസം ജമ്മുവിമാനത്താവളത്തിൽ ഭീകരർ ആക്രമണം നടത്തിയശേഷം നിരവധി തവണ ഇന്ത്യൻ അതിർത്തിയിൽ ഡ്രോണുകളെ കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. ആക്രമണ ഭീതി ഏറിയതോടെ സൈന്യം കടുത്ത ജാഗ്രതിയിലാണ്. കാശ്മീരിൽ പലയിടത്തും ഡ്രോണുകൾ വാങ്ങുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും നിരോധിച്ചിരിക്കുകയാണ്.