കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന്റെ പേരിൽ ഇതര മുസ്ലിം സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെ ആന്റി നാർക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത. പാലാ രൂപതയുടെ കെ സി ബി സി മദ്യവിരുദ്ധസമിതി ആണ് സെല്ലുകൾ രൂപീകരിക്കുന്നത്. മദ്യം, മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാനാണ് സമിതിയുടെ നീക്കം. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സമിതി പരിപൂർണ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജാഗ്രത സെല്ലുകൾ രൂപീകരിക്കുന്നത്.

ഇളം പ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു.

ലൗ ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും കേരളത്തിലുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു

പാലാ ബിഷപ്പിന്റെ പരാമർശങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പാലാ രൂപതയുടെ ശ്രദ്ധേയമായ നീക്കം. സ്വന്തം സമുദായത്തിലെ യുവാക്കൾ ലഹരി ഉപയോഗത്തിലേക്ക് പോകാതിരിക്കാൻ കരുതൽ സ്വീകരിക്കണമെന്നായിരുന്നു വിമർശനം. ഇതുകൂടി കണക്കിലെടുത്താണ് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി ആന്റി നാർകോട്ടിക് ജാഗ്രത സെല്ലുകളും രൂപവത്കരിക്കുന്നത്.

സമുദായത്തിലെ യുവാക്കൾ ലഹരിമരുന്ന് ഉപയോഗത്തിലേക്ക് കടക്കാതിരിക്കാനുള്ള കരുതലാണ് ഇത്തരം സെല്ലുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിശദീകരണം.

അതിനിടെ, പാലാ ബിഷപ്പിന്റെ പ്രസ്താവന നിർഭാഗ്യകരമാണെന്ന് സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. മതമേലധ്യക്ഷന്മാർ മിതത്വം പാലിക്കണമെന്നും എൻ.എസ്.എസിന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്നേഹമെന്ന വജ്രായുധം ഉപയോഗിച്ചും മറ്റു പ്രലോഭനങ്ങൾ ഉപയോഗിച്ചും പെൺകുട്ടികളെ വലയിൽവീഴ്‌ത്തി നിർബന്ധിത മതപരിവർത്തനം ചെയ്യുന്ന ഭീകരവാദ പ്രവർത്തനം നാട്ടിൽ പലയിടത്തുമുണ്ടെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നേരത്തെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇത്തരക്കാരെ കണ്ടുപിടിച്ച് അമർച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയും പരിവേഷം നൽകുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.