തിരുവനന്തപുരം: മകൾക്ക് ബിരുദദാനം നടത്താനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം കാരക്കോണത്തെ ഡോ. സോമർവെൽ മെമോറിയൽ സി.എസ്‌ഐ. മെഡിക്കൽ കോളേജിലെ 2014 ബാച്ചിന്റെ ബിരുദ ദാന ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു ആന്റണി രാജു. ചടങ്ങിൽ മകൾ റോഷ്നി രാജു ഉൾപ്പെടെയുള്ളവർക്ക് മന്ത്രി ബിരുദ ദാനം നിർവഹിച്ചു. തനിക്ക് ലഭിച്ച അസുലഭ ഭാഗ്യത്തെ കുറിച്ചുള്ള സന്തോഷം മന്ത്രിയും മറച്ചുവെച്ചില്ല. അദ്ദേഹം ഫേസ്‌ബുക്കിലൂടെ സന്തോഷം പങ്കുവെച്ചു.

ഒരു രക്ഷാകർത്താവെന്ന നിലയിൽ നിരവധി തവണ കോളേജിൽ പോയിട്ടുണ്ടെങ്കിലും മുഖ്യാതിഥിയായി എത്തുന്നത് ആദ്യമായിട്ടാണെന്നും ആന്റണി രാജു ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു ബിരുദ ദാന ചടങ്ങ്. ഇതിന്റെ ചിത്രവും മന്ത്രി എഫ്ബി പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മകൾക്ക് ബിരുദ ദാനം നൽകാനുള്ള അസുലഭ അവസരം ലഭിച്ചു. ഡോ. സോമർവെൽ മെമോറിയൽ സി.എസ്‌ഐ. മെഡിക്കൽ കോളേജിലെ 2014 ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മകൾ ഡോ. റോഷ്നി രാജു ഉൾപ്പെടെയുള്ളവർക്ക് ബിരുദ ദാനം നടത്താൻ ഭാഗ്യം ലഭിച്ചതിൽ അതിയായ സന്തോഷം. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.

ഒരു രക്ഷകർത്താവെന്ന നിലയിൽ നിരവധി തവണ കോളേജിൽ എത്തിയിട്ടുണ്ടെങ്കിലും ഇത്തവണ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കോളേജ് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ അവസരം ലഭിച്ചു. ഒരു വർഷം മുമ്പ് നടക്കേണ്ട കോൺവൊക്കേഷൻ ചടങ്ങ് കോവിഡ് മൂലമാണ് നീണ്ടു പോയത്.

സിഎസ്ഐ ദക്ഷിണേന്ത്യ മോഡറേറ്റർ റവ. ധർമ്മരാജ് റസാലം, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, എസ്എംസിഎസ്ഐ ഡയറക്ടർ ഡോ. ജെ. ബനറ്റ് എബ്രഹാം, ഡോ. ഷെൽഡം ജെയിംസ് ഗൗഡിനോ, ഡോ. പുനിതൻ ടെട്രോ ഒലി, എസ്എംസിഎസ്ഐ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജെ. അനൂഷ മെർലിൻ, ഐഎംഎ നാഷണൽ പ്രസിഡന്റ് ഡോ. ജെ. എ. ജയപാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു...