തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് ശേഷമാണ് അക്വേറിയം ഒടിടി റിലീസ് പ്രഖ്യാപിച്ചത്. എന്നാൽ ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരിക്കുകയാണ് കോടത്. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് നൺസ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. തുടർന്നാണ് പത്തു ദിവസത്തേക്ക് ചിത്രത്തിന്റെ റിലീസ് വിലക്കിയത്.

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ ടി. ദീപേഷാണ് ചിത്രം ഒരുക്കിയത്. ' പിതാവും പുത്രനും പരിശുദ്ധാത്മാവിനും' എന്ന പേര് ആയിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്നത്. വിവാദങ്ങൾക്കൊടുവിലാണ് അക്വേറിയം എന്നാക്കിയിരിക്കുന്നത്. മെയ് 14ന് ചിത്രം സൈന പ്ലേ ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസിനൊരുങ്ങുന്നതിനിടെയാണ് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയത്.

സണ്ണി വെയ്‌നും ഹണി റോസും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രണ്ടു തവണ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട ഈ സിനിമ സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് 'അക്വേറിയം' എന്ന പേരിൽ ഒടിടി റിലീസിനൊരുങ്ങുന്നത്.

സെൻസർബോർഡ് കേരളഘടകത്തെയും കേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദർശനാനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് റിലീസിന് അനുവദിച്ചത്. സെൻസർ ബോർഡ് ട്രിബൂണലിന്റെ നിർദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേരു മാറ്റം