കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ രാജകുടുംബത്തിന്റെ 39ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂർ സിറ്റി അറയ്ക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

2019മെയിലാണ് സുൽത്താന ഫാത്തിമ മുത്തുബി അന്തരിച്ചതിനെത്തുടർന്ന് അറയ്ക്കൽ സ്വരൂപത്തിന്റെ പുതിയ അധികാരിയായി ചെറിയ ബീകുഞ്ഞി ബീവി സ്ഥാനമേറ്റത്. പടയോട്ടത്തിന്റെ കാലം മുതൽ ബീവിമാർ സ്ത്രീ, പുരുഷ ഭേദമില്ലാതെ മാറിമാറി ഭരിച്ചിരുന്ന അറക്കൽ കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആളെയാണ് രാജവംശത്തിന്റെ നായകസ്ഥാനം ഏൽപ്പിക്കുക.

മദ്രാസ് പോർട്ട് അഡ്‌മിനിട്രേറ്റിവ് ഓഫിസറായി വിരമിച്ച മർഹൂം എ പി ആലിപ്പിയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്. ജാമാതാക്കൾ: എ കെ താഹിറ, സി പി അശ്റഫ്, മർഹൂം എം കെ അശ്റഫ്.

അറക്കൽ ഭരണാധികാരി അറക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരികൂടിയാണ്. കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറക്കൽ. ആദ്യകാലം മുതൽക്കേ അറക്കൽ രാജവംശത്തിന്റെ അധികാരക്കൈമാറ്റം നടക്കുന്നത് ആൺ, പെൺ വ്യത്യാസമില്ലാതെയാണ്. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കൽ ബീവി എന്നുമാണ് സ്ഥാനപ്പേര്.