ഡാലസ് (അലൻ) : മാതാവിനേയും സ്വന്തം സഹോദരിയേയും കൊലപ്പെടുത്തിയ യുവാവിനെ ഡാലസ് വിമാനത്താവളത്തിൽ നിന്നും പൊലിസ് അറസ്റ്റു ചെയ്തു. ഈ മാസം ആദ്യം ഒരു കുടുംബത്തിൽ സഹോദരങ്ങൾ, മാതാവ്, പിതാവ്, ഇരട്ട സഹോദരി, അമ്മൂമ എന്നിവരെ വെടിവെച്ചു കൊലപ്പെടുത്തി സഹോദരങ്ങൾ ആത്മഹത്യ ചെയ്ത അലനിലാണ് ഏപ്രിൽ 24 ശനിയാഴ്ച ഈ അതിദാരുണ സംഭവം അരങ്ങേറിയത്.

അലൻവെസ്റ്റ് മെക്ക്‌ഡെർമട്ട് ഡ്രൈവിനും, കസ്റ്റർ റോസിനും സമീപമുള്ള വീട്ടിൽ ലഹള നടക്കുന്നതറിഞ്ഞു സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് 51 വയസ്സുള്ള മാതാവ് തുമ്പിൽ ബൊറട്ട്, പതിനേഴു വയസ്സുള്ള മകൾ ബുർക്ക് ഹെസർ എന്നിവർ അകത്തു മരിച്ചു കിടക്കുന്നതാണ് കണ്ടത്. വീട്ടിൽ വേറെ ആരേയും കണ്ടെത്താൻ ആയില്ല. ലഭിച്ച വിവരമനുസരിച്ചു സംഭവ സമയത്തു വീട്ടിലുണ്ടായിരുന്ന ഇവരുടെ മകൻ ഇതിനകം അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ 20 വയസ്സുള്ള പ്രതിയെന്നു സംശയിക്കുന്ന മകൻ ബറാക്ക് ഹെസറിനെ ഡാലസ് വിമാനത്താവളത്തിൽ നിന്നും പിടികൂടി. ബയോളജിക്കൽ ഫാദർ താമസിക്കുന്ന കലിഫോർണിയയിലേക്ക് രക്ഷപ്പെടാനായിരുന്നു യുവാവിന്റെ പദ്ധതി. ഇയ്യാളുടെ കൈവശം സാൻഫ്രാൻസിസ്‌ക്കോയിലേക്കുള്ള ടിക്കറ്റും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്ത യുവാവിനെതിരെ ഇരട്ട കൊലപാതകത്തിന് കേസ്സെടുത്തിട്ടുമുണ്ട്. ഇയ്യാൾക്ക് 2 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഞായറാഴ്ച കൊലപാതകത്തിന്റെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. മാതാവിനേയും, സഹോദരിയേയും യുവാവ് കത്തികൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു. സഹോദരി അലൻ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു. ഇവർ ഈയ്യിടെയാണ് അലനിലേക്ക് താമസം മാറ്റിയത്. യുവാവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ച വിഷയം എന്താണെന്ന് പൊലീസ് വ്യക്തമാക്കിയില്ല.