കൊച്ചി: എം. കെ. അർജുനൻ മാസ്റ്ററുടെ കൊച്ചുമകനും സംഗീതവഴിയിലേക്ക്.ഗായകനായാണ് ഭരത് അർജുനൻ അരങ്ങേറ്റം കുറിക്കുന്നത്.ദേവാനന്ദ് ദേവ സംവിധാനം ചെയ്യുന്ന തവള എന്ന ഹ്രസ്വചിത്രത്തിലുടെയാണ് ഭരത് ഗാനരംഗത്തെത്തുന്നത്.

അർജുനൻ മാസ്റ്ററുടെ മകൻ സംഗീത സംവിധായകൻ അനിൽ അർജുനന്റെ മകനാണ് ഭരത്.അർജുനൻ മാസ്റ്റർ തന്നെയാണ് ഭരതിന്റെ ഗുരു.ഹ്രസ്വചിത്രത്തിന്റെ കഥാകൃത്ത് എം അരവിന്ദ് തന്നെയാണ് ഗാനരചന നിർവഹിച്ചത്.തിരുവനന്തപുരം ലയോള സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അഭിനന്ദ് എം. നായരാണ് പാട്ടിന്റെ പ്രോഗ്രാമിങ് നിർവഹിച്ചത്.

ചിത്രത്തിന്റെ സംവിധാനത്തിന് പുറമെ തിരക്കഥയും നിർവഹിച്ചത് ദേവാനന്ദാണ്. ദേവാനന്ദും അരവിന്ദും ഭരത്തും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ മൂന്നാം വർഷ മാധ്യമ പഠന വിഭാഗത്തിൽ വിദ്യാർത്ഥികളാണ്. ഹാപ്പിനിങ്‌സ് ക്രിയേറ്റീവിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിതിൻ മുരളി ഛായാഗ്രാഹണവും ജിക്കി ക്രിസ്റ്റഫർ എഡിറ്റിംഗും നിർവഹിച്ചു. സോംഗ് മിക്‌സിങ്: അജിത് ജി. കൃഷ്ണൻ. അഖിൽജിത്ത് അഖിൽ ആണ് ക്രിയേറ്റീവ് ഡയറക്ടർ. സൗണ്ട് റെക്കോർഡിങ്: എസ്. ഷരുൺ.

കോമഡി ഡ്രാമയായാണ് തവള എന്ന ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. ഷോർട്ട് ഫിലിമിന്റെ പതിവു രീതികളിൽ നിന്ന് വ്യത്യസ്തമായി പാട്ട് ഉൾപ്പെടുത്തി എന്ന പ്രത്യേകത തവളക്കുണ്ട്. അടുത്ത മാസം തവള റിലീസാകും.ചിത്രത്തിന്റെ ഗാനം ഗുഡ് വിൽ എന്റർടെയ്‌നേഴ്‌സ് പുറത്തിറക്കി.