കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് നടക്കുന്ന ആർമി റിക്രൂട്ട്‌മെന്റ് റാലിയിലെ ഓട്ടത്തിടെ കുഴഞ്ഞുവീണ ഉദ്യോഗാർഥി മണിക്കൂറുകൾ കഴിഞ്ഞ് മരിച്ചു. കാസർഗോഡ് , നീലേശ്വരം പുത്തരിയടികം പാലത്തടം മഡോണ ഹൗസിൽ ശേഖരന്റെ മകൻ സച്ചിൻ (23) ആണ് മരിച്ചത്.

റിക്രൂട്ട്‌മെന്റ് റാലി നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ മറ്റ് ഉദ്യോഗാർഥികൾക്കൊപ്പം സച്ചിനും കായികക്ഷമത തെളിയിക്കാൻ ഇറങ്ങിയിരുന്നു. ഓട്ടത്തിനിടെ കുഴഞ്ഞുവീണ സച്ചിന് അവിടെ പ്രഥമശുശ്രൂഷ കൊടുത്തു. തുടർന്നു റാലിയുടെ നടത്തിപ്പുകാർ സച്ചിനെ കാസർഗോഡുകാരായ മറ്റ് ഉദ്യോഗാർഥികൾക്കൊപ്പം താമസസ്ഥലത്തേക്കു വിട്ടു.

ഇവർക്കു താമസ സൗകര്യം കൊടുത്തിരുന്നത് ചന്തവിള സർക്കാർ പ്രൈമറി സ്‌കൂളിലാണ്. അവിടെ എത്തി ശുചിമുറിയിൽ പോയിവന്ന സച്ചിൻ കുറച്ചു നേരം വിശ്രമിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ സച്ചിൻ ശർദ്ദിച്ചുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.

108 ആംബുലൻസ് വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടാത്തതുകൊണ്ട് ഓട്ടോറിക്ഷയിൽ കഴക്കൂട്ടം സിഎസ്‌ഐ. മിഷൻ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും സച്ചിൻ വളരെ അവശനായിക്കഴിഞ്ഞിരുന്നു. അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച സച്ചിൻ അല്പസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു.