മലപ്പുറം: നിലമ്പൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒത്തുതീർപ്പ് ഫോർമുലയായി സംസ്‌ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിനെ മലപ്പുറം ഡി.സി.സി പ്രസിഡന്റാക്കാനെടുത്ത തീരുമാനം മുസ്ലിം ലീഗും വി.വി പ്രകാശും കൈകോർത്ത് പൊളിച്ചു.

നിലമ്പൂർ സീറ്റിലേക്ക് തർക്കം ഉയർന്നപ്പോൾ വി.വി പ്രകാശിന് സീറ്റും ആര്യാടൻ ഷൗക്കത്തിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനവുമെന്ന ഫോർമുലയാണ് കെപിസിസി നേതൃത്വം തയ്യാറാക്കിയത്. ഹൈക്കമാന്റ് അനുമതിയോടെ തന്നെ ഇത് പ്രഖ്യാപിക്കുകയും ചെയ്തു. ആര്യാടൻ ഷൗക്കത്ത് ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ് 20 ദിവസം പിന്നിടുമ്പോൾ തന്നെ ഷൗക്കത്തിനെ മാറ്റി പകരം പ്രകാശ് ചുമതലയേൽക്കുകയാണ്.

തെരഞ്ഞെടുപ്പിൽ മത്സരിച്ച കൊല്ലം, എറണാകുളം, കണ്ണൂർ, വയനാട് ഡി.സി.സി പ്രസിഡന്റ്മാർക്ക് പകരം ചുമതലയേറ്റ സീനിയർ കോൺഗ്രസ് നേതാക്കളിൽ നിന്നും ചുമതല തിരികെ നൽകുന്നതിനൊപ്പം മലപ്പുറത്തെയും ഉൾപ്പെടുത്തിയാണ് നാടകീയ നീക്കമുണ്ടായത്. മുസ്ലിം ലീഗിന്റെ ശക്തമായ സമ്മർദ്ദവും ഈ നീക്കത്തിനു പിന്നിലുണ്ടെന്നാണ് സൂചനകൾ.

പ്രകാശിന് നിലമ്പൂർ സീറ്റു നൽകുമ്പോൾ ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കുന്നതിൽ അതൃപ്തി നേരത്തെ ലീഗ് നേതൃത്വം ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ അറിയിച്ചിരുന്നു. ഒടുവിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി ശക്തമായി ഇടപെട്ടാണ് രാഹുൽഗാന്ധിയുടെ കേരള പര്യടനത്തിന് മുമ്പ് ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കാൻ നിർദ്ദേശം നൽകിയത്.

മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത് രണ്ടാം ആര്യാടൻ വളരുന്നതിന് വഴിയൊരുക്കേണ്ട എന്ന നിലപാടായിരുന്നു ലീഗ് നേതൃത്വത്തിനെന്നാണ് സൂചന. മലപ്പുറത്ത് വി.വി പ്രകാശ് ലീഗിന് വിധേയമായാണ് പ്രവർത്തിച്ചിരുന്നതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം തന്നെ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽപോലും ലീഗിന് കീഴടങ്ങുകയായിരുന്നുവെന്നും ഇക്കൂട്ടർ ആരോപിക്കുന്നു.

ലീഗ് ദുർബലമായ ഇടങ്ങളിൽപോലും കോൺഗ്രസ് മുസ്ലിം ലീഗിന് പ്രാതിനിധ്യം നൽകുമ്പോൾ മലപ്പുറം ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് നൽകാൻപോലും ലീഗ് ഇതുവരെ തയ്യാറായിട്ടില്ല. ആര്യാടൻ സജീവരാഷ്ട്രീയത്തിൽ നിന്നും പിന്മാറിയതോടെ മലപ്പുറത്ത് മുൻ മന്ത്രി എ.പി അനിൽകുമാറും ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും ലീഗിന് കീഴടങ്ങിയുള്ള പ്രവർത്തനമാണെന്ന വികാരം കോൺഗ്രസ് പ്രവർത്തകർക്കുണ്ട്. മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്വത്തെ എന്നും വെല്ലുവിളിച്ചാണ് ആര്യാടൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. മുസ്ലിംലീഗിന്റെ പിന്തുണയിലാണ് വി.വി പ്രകാശ് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തിന് വീണ്ടും അവകാശവാദം ഉന്നയിച്ചതെന്നാണ് സൂചന.

നിലമ്പൂരിൽ വിജയ സാധ്യത അവകാശപ്പെടുമ്പോഴും ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തിലൂടെ കോൺഗ്രസിനെയും കൈപ്പിടിയിലൊതുക്കാനുള്ള നീക്കമാണിതിന് പിന്നിലെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഐ.സി ബാലകൃഷ്ണൻ എംഎ‍ൽഎ സ്ഥാനവും വയനാട് ഡി.സി.സി പ്രസിഡന്റ് സ്ഥാനവും ഒരുമിച്ചാണ് വഹിച്ചത്. എംപിയായ വി.കെ ശ്രീകണ്ഠൻ പാലക്കാട് ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകൊടുക്കാൻ തയ്യാറായിട്ടില്ല. നിലമ്പൂരിൽ ജയിച്ച് എംഎ‍ൽഎയായാലും ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്ന നിലപാടാണ് പ്രകാശിന്.

നിലമ്പൂർ മണ്ഡലത്തിൽ സ്്ഥാനാർത്ഥിത്വത്തിനായി ആര്യാടൻ ഷൗക്കത്തും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശുമായിരുന്നു അവസാനഘട്ടം വരെയുണ്ടായിരുന്നത്. നിയോജകമണ്ഡലത്തിലെ രണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും ഏഴു മണ്ഡലം കമ്മിറ്റികളിൽ അഞ്ച് മണ്ഡലം കമ്മിറ്റികളും പി.വി അൻവറിനെ തോൽപ്പിക്കാൻ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമാണ് ഉയർത്തിയത്. കെ.എസ്.യു യൂത്ത് കോൺഗ്രസ് കമ്മിറ്റികളും ഷൗക്കത്തിനൊപ്പമായിരുന്നു. പ്രകാശ് പ്രസിഡന്റായ മലപ്പുറം ഡി.സി.സിയുടെ റിപ്പോർട്ടും രണ്ടു മണ്ഡലം കമ്മിറ്റികളുമായിരുന്നു പ്രകാശിനൊപ്പം നിന്നത്.

എ.ഐ.സി.സി രണ്ടു ഘട്ടങ്ങളിലായി നടത്തിയ സർവെയിലും സാമുദായിക സമവാക്യങ്ങളും അഞ്ചു വർഷത്തെ പ്രവർത്തനങ്ങളടക്കം പരിഗണിച്ച് ഷൗക്കത്തിനായിരുന്നു മേൽക്കൈ. നിലമ്പൂരിൽ തർക്കം മുറുകിയപ്പോൾ ടി. സിദ്ദിഖിനെ സമവായ സ്ഥാനാർത്ഥിയാക്കാനും ശ്രമമുണ്ടായി. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിഭീഷണി മുഴക്കിയാണ് പ്രകാശ് ഈ നീക്കത്തെ പ്രതിരോധിച്ചത്. തർക്കം മുറുകിയപ്പോൾ സ്ഥാനാർത്ഥി നിർണയം കേരളത്തിൽ നടത്താൻ ആവശ്യപ്പെട്ട് ഹൈക്കമാന്റ് ലിസ്റ്റ് മടക്കി. ഇതോടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇരുവരെയും തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തി ചർച്ച നടത്തി.

രണ്ടാം തവണയും സീറ്റില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു പോംവഴിയില്ലെന്ന വൈകാരിക നിലപാടാണ് പ്രകാശ് മുന്നോട്ടുവെച്ചതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം തന്നെ ആരോപിക്കുന്നു. പകരം സീറ്റായി നിർദ്ദേശിച്ച പട്ടാമ്പി വേണ്ടെന്നും മത്സരിക്കുന്നെങ്കിൽ അഞ്ചു വർഷം സജീവമായ നിലമ്പൂർ മതിയെന്നും ഷൗക്കത്തും നിലപാടെടുത്തു. ഇതിനിടെ മുസ്ലിം ലീഗ് നേതൃത്വം നിലമ്പൂരിൽ പ്രകാശ് മതിയെന്ന നിലപാടെടുത്തു. ഇതുകൂടി പരിഗണിച്ചാണ് പ്രകാശിന് നിലമ്പൂർ സീറ്റും ഷൗക്കത്തിന് ഡി.സി.സി അധ്യക്ഷ സ്ഥാനവുമെന്ന ഫോർമുലയുമുണ്ടായത്.

സംസ്‌ക്കാര സാഹിതി ചെയർമാനെന്നനിലയിൽ മൂന്നു വർഷം കൊണ്ട് സംസ്ഥാന വ്യാപകമായി തെരുവുനാടകങ്ങളുമായി 5 കലാജാഥകൾ നടത്തിയ ആര്യാടൻ ഷൗക്കത്ത് ഡി.സി.സി പ്രസിഡന്റായാൽ മലപ്പുറം ഡി.സി.സിക്ക് പുതു ജീവൻ ലഭിക്കുമെന്നും അത് ലീഗിന് തലവേദനയാകുമെന്ന ആശങ്കയാണ് ലീഗ് നേതൃത്വത്തിനുള്ളത്. നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റും നഗരസഭ ചെയർമാനുമായി പ്രവർത്തനം നടത്തി ശ്രദ്ധാകേന്ദ്രമാക്കിയത് ഷൗക്കത്താണ്.

സിനിമാതിരക്കഥാകൃത്തെന്ന നിലയിൽ പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങൾക്കപ്പുറം എന്നീ മൂന്ന് സിനിമകൾക്ക് സംസ്ഥാന ദേശീയ അവാർഡ് ജേതാവ് കൂടിയാണ്. ബിജെപിക്കെതിരെ ശക്തമായ രാഷ്ട്രീയ ആക്രമണം നടത്തുന്ന ഷൗക്കത്തിന്റെ വർത്തമാനം സിനിമ ഇപ്പോൾ പ്രദർശനം തുടരുകയാണ്. മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കും വർഗീയതക്കുമെതിരെ ശക്തമായ നിലപാടെടുക്കുകയും സിനിമകളെടുക്കുകയും ചെയ്ത ഷൗക്കത്ത് അതേ രീതിയിൽ സംഘപരിവാർ അശയങ്ങളെയും എതിർക്കുന്നത് മുസ്ലിം ചെറുപ്പക്കാരുടെ പിന്തുണയും സ്വന്തമാക്കുമെന്ന ആശങ്ക മുസ്ലിം ലീഗിനുണ്ട്. ഈ ഭീതിയാണ് ആര്യാടൻ ഷൗക്കത്തിന്റെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം തടയാൻ ലീഗ് നേതൃത്വം ചരടുവലിക്കുന്നതിനു പിന്നിലെന്നാണ് ആരോപണം.

സീറ്റ് ലഭിക്കാത്തതിന് തലമുണ്ഡനം ചെയ്യാനും ആത്മഹത്യാഭീഷണി മുഴക്കാനും ഇല്ലെന്നും ഒരു സ്ഥാനം ലഭിച്ചില്ലെങ്കിലും സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നുമുള്ള ആര്യാടൻ ഷൗക്കത്തിന്റെ പ്രസംഗം ആവേശത്തോടെയാണ് മലപ്പുറത്തെ കോൺഗ്രസ് പ്രവർത്തകർ സ്വാഗതം ചെയ്തത്. ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കുന്ന ഫോർമുലയെ തള്ളിപ്പറഞ്ഞ് മുൻ മന്ത്രി എ.പി അനിൽകുമാറിനൊപ്പം നിൽക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞി രംഗത്തെത്തിയപ്പോൾ അതിരൂക്ഷമായാണ് ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം പ്രതികരിച്ചത്. പാർട്ടിയിൽ സ്ഥാനം ലഭിക്കാൻ വിവിധ ഹോട്ടലുകളിൽ ഗ്രൂപ്പ് യോഗം ചേർന്നത് മുഹമ്മദ് കുഞ്ഞിയെ ഓർമ്മിപ്പിച്ചാണ് ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദും ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലിയും വാർത്താസമ്മേളനം നടത്തിയത്. 15 വർഷം ഡി.സി.സി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ മുഹമ്മദ്കുഞ്ഞിയെ തള്ളിപ്പറഞ്ഞ് ആര്യാടൻ ഷൗക്കത്ത് ഡി.സി.സി പ്രസിഡന്റാകുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

ഡി.സി.സി പ്രസിഡന്റായി 20 ദിവസം കൊണ്ട് മികച്ച പ്രകടനമാണ് ഷൗക്കത്ത് നടത്തിയതെന്നും കോൺഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് മത്സരിക്കുന്ന പൊന്നാനിയിലും തവനൂരിലും ക്യാമ്പ് ചെയ്ത് പ്രചരണത്തിന് നേതൃത്വം നൽകി. നിലമ്പൂരിൽ കൺവൻഷനുകളിലും കുടുംബയോഗങ്ങളിലും വരെ സജീവമായിരുന്നു. നിലമ്പൂരിൽ കോൺഗ്രസിൽ വിമതനീക്കത്തെ തടയിട്ടത് പ്രചരണ രംഗത്ത് ഷൗക്കത്തിന്റെ നേതൃത്വമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചപ്പോൾ സീറ്റ് നിഷേധിക്കപ്പെട്ട പ്രകാശ് നിലമ്പൂർ റെയിൽവെ സേറ്റേഷനിൽ സ്വീകരണം നൽകിയാണ് പരസ്യമായി വിമത പ്രവർത്തനം നടത്തിയതെന്ന് കോൺഗ്രസുകാർ തന്നെ പരാതിപ്പെട്ടിരുന്നു.

നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിലടക്കം വിട്ടു നിന്ന പ്രകാശ് പി.വി അൻവറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പടങ്ങളാണ് ഇടതുമുന്നണി പ്രചരണത്തിനായി ഉപയോഗിച്ചത്. കഴിഞ്ഞ തവണത്തെ തോൽവി കൈയബദ്ധമല്ലെന്ന് ആര്യാടൻ ഷൗക്കത്ത് പരസ്യമായി പ്രതികരിച്ചിരുന്നു. തെറ്റുപറ്റിപോയെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വി.വി പ്രകാശ് തുറന്ന് പറയുകയും ചെയ്തു. ഒത്തുതീർപ്പ് ഫോർമുല പൊളിച്ച് ഫലപ്രഖ്യാപനത്തിന് മുമ്പ് ആര്യാടൻ ഷൗക്കത്തിനെ മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കുന്നത് കോൺഗ്രസിൽ പുതിയ കലാപക്കൊടി ഉയർത്തും. എ.കെ ആന്റണിയും കെ.കരുണാകരന്റെ നോമിനിയായി വലയാർ രവിയും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ആന്റണിക്കൊപ്പം അടിയുറച്ച് നിന്ന ജില്ലയാണ് മലപ്പുറം.

കോട്ടയം കഴിഞ്ഞാൽ എ വിഭാഗത്തിന് ശക്തമായ അടിത്തറയുള്ള മലപ്പുറത്ത് ലീഗിനെതിരെ പോർമുഖം തുറന്നാണ് കോൺഗ്രസ് വളർന്നത്. ആര്യാടൻ ഷൗക്കത്തിനെ ലീഗിന്റെ സമ്മർദ്ദത്തിൽ ഒത്തുതീർപ്പ് ഫോർമുല പൊളിച്ച് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുന്നത് എ ഗ്രൂപ്പിലും വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.