കാസർഗോഡ്: ദേശീയ ഫുട്‌ബോൾ താരം ആര്യശ്രീയുടെ സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയുന്നു. 10 ലക്ഷം രൂപ ചെലവിൽ ബങ്കളത്ത് താരത്തിനായി കായികവകുപ്പ് ഒരുക്കിയ വീടിന്റെ പണി തീർന്നു. വീടിന്റെ താക്കോൽദാനം മന്ത്രി ഇ പി ജയരാജൻ ശനിയാഴ്ച നിർവഹിക്കും. രണ്ടു മുറികൾ, ഹാൾ, അടുക്കള, വർക്ക് ഏരിയ എന്നീ സൗകര്യങ്ങളോടെ 920 ചതുരശ്രഅടി വ്സ്തൃതിയുള്ളതാണ് വീട്.

5 തവണ കേരളത്തിനു വേണ്ടി കളിച്ച ആര്യശ്രീ 2018ൽ സബ് ജൂനിയർ വനിതകളുടെ സാഫ് ഗെയിംസിൽ ഇന്ത്യ വിജയിച്ചപ്പോൾ ടീമിലുണ്ടായിരുന്നു. മംഗോളിയയിലും ഭൂട്ടാനിലും നടന്ന വനിതകളുടെ ഏഷ്യൻ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലും ജേഴ്സിയണിഞ്ഞു.ആര്യശ്രീയുടെ അച്ഛൻ ഷാജുവിന് ലോട്ടറി വിൽപ്പനയാണ് ജോലി. അമ്മ ശാലിനിക്ക് കൂലിപ്പണിയും.

തെക്കൻ ബങ്കളം രാങ്കണ്ടത്ത് ശാലിനിയുടെ അച്ഛൻ നൽകിയ പത്ത് സെന്റ് സ്ഥലത്ത് ചെറിയൊരു ഷെഡിലാണ് താരവും കുടുംബവും താമസിച്ചിരുന്നത്. ട്രോഫികളും ഉപഹാരങ്ങളും സൂക്ഷിക്കാൻ പോലും സ്ഥലമുണ്ടായിരുന്നില്ല.താരത്തിന്റെ കഷ്ടത മുൻ എംപി പി കരുണാകരൻ, സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ, എം രാജഗോപാലൻ എംഎൽഎ എന്നിവരും സിപിഎം ഏരിയ കമ്മറ്റിയും മന്ത്രിയെ അറിയിക്കുകയും ആര്യശ്രീയ്ക്ക് വീടിനായി നിവേദനം നൽകുകയും ചെയ്തിരുന്നു.

സിപിഎമ്മിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള ജനകീയ കമ്മറ്റി ആര്യശ്രീക്ക് വീട് നിർമ്മിക്കാനുള്ള പ്രാരംഭപ്രവർത്തനവും നടത്തിയിരുന്നു. 2019 സെപ്റ്റംബറിൽ കാസർഗോഡ് ഔദ്യോഗിക പരിപാടി കഴിഞ്ഞ് വരും വഴി നീലേശ്വരത്ത് ആര്യശ്രീയെയും കുടുംബത്തെയും മന്ത്രി ഇ പി ജയരാജൻ സന്ദർശിച്ചിരുന്നു. കായിക വകുപ്പിൽ നിന്നും വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി ആര്യക്ക് അന്ന് വാക്കും നൽകി.

കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം താരങ്ങളുടെ ക്ഷേമത്തിനും ഊന്നൽ നൽകിയാണ് സർക്കാർ മുന്നേറുന്നത്. കാസർഗോഡ് സ്വദേശിയായ സന്തോഷ് ട്രോഫി താരം കെ പി രാഹുലിന് കായിക വകുപ്പ് നിർമ്മിച്ച വീട് നവംബറിൽ കൈമാറിയിരുന്നു. ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്സിനും നേരത്തെ വീട് നൽകിയിരുന്നു.