ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി എംപി. വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതായും പാർട്ടി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിച്ചതായും തുടർച്ചയായ ട്വീറ്റുകളിലൂടെയാണ് അറിയിച്ചത്.

സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്‌പി) രക്ഷാധികാരി ഓം പ്രകാശ് രാജ്ഭറിന്റെ 'ഭാഗിദാരി സങ്കൽപ് മോർച്ച'യുമായി സഖ്യമുണ്ടാക്കുമെന്നും ഉവൈസി പറഞ്ഞു. തിരഞ്ഞെടുപ്പിനെക്കുറിച്ചോ സഖ്യത്തെക്കുറിച്ചോ മറ്റേതെങ്കിലും പാർട്ടിയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എഐഎംഐഎം, എസ്ബിഎസ്‌പി എന്നിവയ്ക്കു പുറമെ കൃഷ്ണ പട്ടേലിന്റെ അപ്നാ ദൾ, ജൻ അധികാർ പാർട്ടി, ചന്ദ്രശേഖർ രാവണിന്റെ ആസാദ് സമാജ് പാർട്ടി തുടങ്ങിയ മറ്റ് എട്ടു പാർട്ടികളും ഭാഗിദാരി സങ്കൽപ് മോർച്ചയിലുണ്ട്. കഴിഞ്ഞ വർഷത്തെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം 20 സീറ്റിൽ മത്സരിച്ചിരുന്നു, അഞ്ചിടത്തു വിജയിച്ചു. ബംഗാളിലും തമിഴ്‌നാട്ടിലും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് നേടാനായി.