കൊൽക്കത്ത: രാജ്യത്ത് വിദ്വേഷ പ്രചാരണം നടത്തുന്ന പാർട്ടി ബിജെപിയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. മുസ്‌ലീങ്ങളെ ജിഹാദികളെന്ന് മുദ്രകുത്തുകയും ആദിവാസികളെ നക്‌സലുകളെന്ന് എന്ന് വിളിക്കുകയും മതേതരവാദികളെ ദേശദ്രോഹികളായി ചിത്രീകരിക്കുകയുമാണ് ബിജെപി ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുർഷിദാബാദിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളംകുടിക്കാൻ ഒരു കുട്ടി ക്ഷേത്രത്തിൽ കയറിയാൽ അവനെയും തല്ലിച്ചതയ്ക്കുന്ന സംസ്‌കാരം രാജ്യത്തുകൊണ്ടുവന്നത് ബിജെപിയാണെന്ന് ഉവൈസി ആരോപിച്ചു. ‘ഒരു കുട്ടി വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയാൽ അവനെ തല്ലിച്ചതയ്ക്കുന്ന രീതിയിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന സംസ്‌കാരമാണ് ബിജെപി രാജ്യത്തുണ്ടാക്കിയിരിക്കുന്നത്. മുസ്‌ലീങ്ങളെ ജിഹാദികളെന്ന് മുദ്രകുത്തുന്നു. ആദിവാസികളെ നക്‌സലുകളെന്ന് എന്ന് വിളിക്കുന്നു. മതേതരവാദികളെ ദേശദ്രോഹികളായി ചിത്രീകരിക്കുന്നു', ഉവൈസി പറഞ്ഞു.

മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിനെതിരെയും ഉവൈസി രൂക്ഷവിമർശനമുയർത്തിയിരുന്നു. ബംഗ്ലാദേശ് വിമോചനത്തിനായി സത്യാഗ്രഹമിരുന്നുവെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നെന്തിനാണ് മുർഷിദാബാദിലെ ജനങ്ങളെ ബംഗ്ലാദേശികളാണെന്ന് വിളിച്ച് സമൂഹത്തിൽ നിന്ന് മാറ്റിനിർത്തുന്നതെന്നായിരുന്നു ഉവൈസി ചോദിച്ചത്. ബംഗ്ലാദേശ് വിമോചനത്തിനായി മോദി സത്യാഗ്രഹം വരെ ഇരുന്നിട്ടുണ്ട് എന്ന് പറഞ്ഞല്ലോ. നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പിന്നെന്തിനാണ് മുർഷിദാബാദിലെ ജനങ്ങളെ ബംഗ്ലാദേശികൾ എന്ന് വിളിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത്. എന്തിനാണ് ഞങ്ങളെ ചൂഷണം ചെയ്യുന്നത്', ഉവൈസി ചോദിച്ചു.