കോഴിക്കോട്: നിരവധി അന്തർദേശീയ, ദേശീയ പുരസ്‌കാരങ്ങൾ നേടിയ ബിരിയാണി എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ സംവിധായകൻ രംഗത്ത്. മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് ആർപി മാളാണ് ചിത്രത്തിന്റെ പ്രദർശനം അവസാന നിമിഷം വേണ്ടെന്നുവച്ചത്.കാര്യങ്ങൾ അന്വേഷിച്ച സംവിധായകനോട് തിയേറ്ററുകാർ പറഞ്ഞത് സദാചാര പ്രശ്‌നം ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ പ്രദർശിപ്പിക്കില്ലെന്നാണ്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ ചിത്രം പ്രദർശിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു തിയേറ്ററുകാരുടെ നിലപാട്.

ബിരിയാണിയുടെ സംവിധായകൻ സജിൻ ബാബു തന്നെയാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പ്രദർശനങ്ങൾ ചാർട്ട് ചെയ്യുകയും, പോസ്റ്റർ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്തതിന് ശേഷമാണ് നടപടി എന്നാണ് അദ്ദേഹം പറയുന്നത്. എ സെർട്ടിഫിക്കറ്റ് കിട്ടിയ പടങ്ങൾ പ്രദര്ശിപ്പിക്കില്ല എങ്കിൽ തിയറ്ററുകൾ അത് ആദ്യമേ വ്യക്തമാക്കണമെന്നും അല്ലാതെ സദാചാരപൊലീസ് കളിക്കുകയല്ല വേണ്ടതെന്നും സജിൻ പറഞ്ഞു.

സജിൻ ബാബുവിന്റെ കുറിപ്പ് വായിക്കാം

ദേശീയ,സംസ്ഥാന,അന്തർദേശിയ അംഗീകാരങ്ങൾ നേടിയ, രാജ്യത്തെ സെൻസർ ബോർഡ് അ സർട്ടിഫിക്കറ്റോടുകൂടി ക്ലിയർ ചെയ്ത ഞങ്ങളുടെ ചിത്രം 'ബിരിയാണി'' കോഴിക്കോട് മോഹൻലാൽ സാറിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് ഞജ മാളിൽ രണ്ട് പ്രദർശനങ്ങൾ ചാർട്ട് ചെയ്യുകയും, പോസ്റ്റർ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്തതിന് ശേഷം സിനിമ പ്രദർശിപ്പിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ്. കാരണം അന്വേഷിച്ചപ്പോൾ മാനേജർ പറയുന്നത് സദാചാര പ്രശ്‌നമാണ് (സെക്ഷ്വൽ സീനുകൾ കൂടുതലാണത്രെ). ഇതുതന്നെയാണോ യഥാർത്ഥ കാരണം, അതോ കുരു പൊട്ടിയ മറ്റാരുടേയെങ്കിലും ഇടപെടലാണോ ഇങ്ങനെയുള്ള ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല. തിയറ്ററുകൾ അ സെർട്ടിഫിക്കറ്റ് കിട്ടിയ പടങ്ങൾ പ്രദര്ശിപ്പിക്കില്ല എങ്കിൽ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണ്. അല്ലാതെ സദാചാരപൊലീസ് കളിക്കുകയല്ല വേണ്ടത്. ഈ ജനാധിപത്യ രാജ്യത്ത് സൂപ്പർ സെൻസർ ബോർഡ് ആകാൻ തിയറ്ററുകൾക്ക് അധികാരമില്ല. ഇത് ഒരുതരത്തിൽ സാംസ്‌കാരിക ഫാസിസം തന്നെയാണ്. പ്രതിഷേധിക്കപ്പെടേണ്ടതാണ്.