ലണ്ടൻ: ലോക ഒന്നാം നമ്പർ താരം ഓസ്‌ട്രേലിയയുടെ ആഷ്ലി ബാർട്ടി വിംബിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽ. സെമിയിൽ 25-ാം സീഡായ ജർമനിയുടെ ആഞ്ചലീക് കെർബറെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് ബാർട്ടി ഫൈനൽ ടിക്കറ്റെടുത്തത്.

ആദ്യ സെറ്റ് അനായാസം നേടിയ ഓസ്‌ട്രേലിയൻ താരം രണ്ടാം സെറ്റിൽ നന്നായി വിയർപ്പൊഴുക്കി. ആദ്യ സെറ്റിൽ ബാർട്ടിയുടെ മികവിന് മുന്നിൽ മറുപടിയില്ലാതിരുന്ന കെർബർ 6-3ന് സെറ്റ് കൈവിട്ടു. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച കെർബർ തുടക്കത്തിലെ 3-0ന് മുന്നിലെത്തി. എന്നാൽ ആ മുൻതൂക്കം മുതലെടുക്കാൻ കെർബറിന് കഴിഞ്ഞില്ല. ശക്തമായി തിരിച്ചുവന്ന ബാർട്ടി സെറ്റ് 6-6 സമനിലയിൽ എത്തിച്ചു. ടൈ ബ്രേക്കറിൽ ബാർട്ടി 6-1ന് മുന്നിലെത്തിയതോടെ് സെറ്റും മത്സരവും സ്വന്തമാക്കി.

2011ൽ ജൂനിയർ വിംബിൾഡൺ ചാമ്പ്യനായിരുന്നു ബാർട്ടിയെങ്കിലും സീനിയർ തലത്തിൽ ഇതാദ്യമായാണ് ബാർട്ടി വിംബിൾഡൺ ഫൈനലിലെത്തുന്നത്. നാലാം റൗണ്ടിലെത്തിയതായിരുന്നു ഇതിന് മുമ്പത്തെ മികച്ച പ്രകടനം. കരോലീന പ്ലിസ്‌കിവോയും ആര്യാന സബലെങ്കയും തമ്മിലുള്ള രണ്ടാ സെമിയിലെ വിജയികളെയാകും ബാർട്ടി ഫൈനലിൽ നേരിടുക.

1980-ന് ശേഷം ആദ്യമായാണ് ഒരു ഓസ്‌ട്രേലിയൻ താരം വിംബിൾഡൺ വനിതാ സിംഗിൾസ് ഫൈനലിലെത്തുന്നത്. 2018-ൽ വിംബിൾഡൺ കിരീടം നേടിയ താരമാണ് കെർബർ.