തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്റർ സ്ഥാനം എംജി രാധാകൃഷ്ണൻ രാജിവച്ചു. രാജി ഔദ്യോഗികമായി അംഗീകരിച്ചു. സിന്ധു സൂര്യകുമാറാണ് പുതിയ എക്‌സിക്യൂട്ടീവ് എഡിറ്റർ. മാതൃഭൂമിയിൽ നിന്നും രാജിവച്ച എഡിറ്റർ മനോജ് കെ ദാസ് ഏഷ്യാനെറ്റിന്റെ ഗ്രൂപ്പ് എഡിറ്ററായി ചുമതലയേൽക്കുമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമയാണ് കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖർ. ഏഷ്യാനെറ്റ് ന്യൂസിനെതിരെ ബിജെപിയും പരിവാറുകാരും നിരന്തര ആരോപണങ്ങൾ ഉന്നിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടിമുടി മാറ്റം ഏഷ്യാനെറ്റ് ന്യൂസിൽ വരുത്തുമെന്ന ഉറപ്പ് ബിജെപി കേന്ദ്ര നേതൃത്വത്തിന് രാജീവ് ചന്ദ്രശേഖർ നൽകിയതായി സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് എംജി രാധാകൃഷ്ണന്റെ രാജി. സിപിഎം സൈന്താദ്ധികനായിരുന്ന പി ഗോവിന്ദപിള്ളയുടെ മകനാണ് രാധാകൃഷ്ണൻ. മന്ത്രി വി ശിവൻകുട്ടിയുടെ ഭാര്യാ സഹോദരനും. അങ്ങനെ ഇടതു ബന്ധങ്ങൾ ഏറെയുള്ള രാധാകൃഷ്ണനാണ് ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും രാജിവയ്ക്കുന്നത്.

മാതൃഭൂമിയിലൂടെയാണ് രാധാകൃഷ്ണൻ പത്രപ്രവർത്തനം തുടങ്ങുന്നത്. പിന്നീട് ഇന്ത്യാ ടുഡേയിലേക്ക് മാറി. ടിഎൻ ഗോപകുമാറിന്റെ മരണ ശേഷം ഏഷ്യാനെറ്റ് എഡിറ്ററായി. ടി എൻ ഗോപകുമാറുമായുള്ള അടുപ്പമാണ് ഏഷ്യനെറ്റ് ന്യൂസിലേക്ക് രാധാകൃഷ്ണനെ അടുപ്പിച്ചത്. തന്റെ പിന്ഡഗാമിയെന്ന പോലെ രാധാകൃഷ്ണനെ അവതരിപ്പിക്കുകയായിരുന്നു ടിഎൻജി. ബിജെപി വിരുദ്ധ ആരോപിച്ച് പരിവാറുകാർ രംഗത്ത് എത്തിയത് ഏഷ്യാനെറ്റ് ന്യൂസിനെ ചർച്ചകളിൽ എത്തിച്ചു. ബിജെപിക്കും കോൺഗ്രസിനും പ്രത്യേക വാർത്താ ഗ്രൂപ്പുകളുണ്ടാക്കിയുള്ള മെയിലും ചർച്ചയായി. ഇതുയർത്തി ബിജെപി ബഹിഷ്‌കരണത്തിലുമാണ്. ഇതിന് പിന്നാലെയാണ് രാധാകൃഷ്ണന്റെ രാജി.

മലയാള മാധ്യമ ലോകത്തെ സൗമ്യമുഖമായിട്ടായിരുന്നു എംജി രാധാകൃഷ്ണൻ അറിയപ്പെട്ടിരുന്നത്. ടി എൻ ജിയുടെ പിൻഗാമിയായി ഏഷ്യാനെറ്റ് ന്യൂസിനെ നയിച്ചതും അതേ പുഞ്ചിരിയുമായിട്ടായിരുന്നു. ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി പരിപാടികളും അവതരിപ്പിച്ചു. ചാനലിന് പറയാനുള്ള കാര്യവും പരസ്യമായി തന്നെ തുറന്നു പറഞ്ഞു. ഒരു ടീമായി ഏഷ്യാനെറ്റ് ന്യൂസിനെ കൊണ്ടു പോവുകയും ചെയ്തു. ഇതിനിടെയാണ് ബിജെപിയുമായുള്ള വിവാദം. കമ്യൂണിസ്റ്റ് കുടുംബ പശ്ചാത്തലവും ബിജെപിക്കാർ രാധാകൃഷ്ണനെതിരെ ആരോപണമായി ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പവും ചർച്ചയാക്കി.

ബംഗാളിലെ ആക്രമണവുമായി ബന്ധപ്പെട്ട ചാനൽ ലേഖികയുടെ പരാമർശങ്ങളും എഡിറ്ററെയാണ് ബാധിച്ചത്. ഇതിന് പിന്നാലെ റിപ്പോർട്ടർമാർക്ക് തെരഞ്ഞെടുപ്പു കാലത്തെ ഇടപെടലിന് അയച്ച ഇമെയിലും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പുറത്തു വിട്ടു. ബിജെപി സമ്പൂർണ്ണ ബഹിഷ്‌കരണത്തിലേക്കും പോയി. ഇതിനിടെയാണ് കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടന എത്തുന്നത്. രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയാകാതിരിക്കാൻ ഇതെല്ലാം ബിജെപിക്കാർ ആയുധമാക്കി. എന്നാൽ പ്രധാനമന്ത്രി മോദി രാജീവ് ചന്ദ്രശേഖറിനെ വിശ്വാസത്തിൽ എടുത്തു. ഇതിന് പിന്നിൽ ചില ധാരണയുണ്ടെന്ന സൂചനകളും പുറത്തു വന്നു.

മാതൃഭൂമി എഡിറ്റർ സ്ഥാനത്തു നിന്നുള്ള മനോജ് കെ ദാസിന്റെ രാജിയും തീർത്തും അപ്രതീക്ഷിതമായിരുന്നു. രാജീവ് ചന്ദ്രശേഖറുമായി അടുത്ത ബന്ധമുള്ള മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിൽ എത്തുമെന്നും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത ആഴ്ചയോടെ മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിൽ ചുമതല ഏൽക്കുമെന്നാണ് സൂചന. ഇത് മനസ്സിലാക്കിയാണ് എംജി രാധാകൃഷ്ണന്റെ രാജിയെന്നും സൂചനകളുണ്ട്. അടുത്ത ദിവസങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ഗ്രൂപ്പ് എഡിറ്ററായി മനോജ് കെ ദാസ് ചുമതലയേറ്റേക്കും. അതിന് ശേഷം ചാനലിൽ അടിമുടി മാറ്റങ്ങളും വരും.