ഗുവാഹതി: അസമിൽ ലൗ ജിഹാദ് ആരോപണത്തിൽ അസമീസ് സീരിയൽ സംപ്രേഷണം നിർത്തിവെച്ചു. അസമിൽ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തെും പ്രതിഷേധത്തെയും തുടർന്നാണ് സീരിയലിന് വിലക്ക് ഏർപ്പെടുത്തിയത്. ബീഗം ജാൻ എന്ന സീരിയലിന്റെ സംപ്രേഷണമാണ് രണ്ട് മാസത്തേക്ക് നിർത്തിയത്. ഹിന്ദു ജാഗരൺ മഞ്ചിന്റെ നേതൃത്വത്തിലാണ് സീരിയലിനെതിരെ പ്രതിഷേധം.

രംഗോണി ചാനലിലാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ബീഗം ജാൻ ഹിന്ദുക്കളെയും ആസാമീസ് സംസ്‌കാരത്തെയും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹിന്ദു ജാഗരൺ മഞ്ച് ആരോപിക്കുന്നു. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട് സീരിയൽ. ഇത് അംഗീകരിക്കാനാവില്ലെന്നാണ് ഹിന്ദു ജാഗരൺ മഞ്ച് നേതാക്കൾ പറയുന്നത്.

അതേലമയം ലൗ ജിഹാദ് ആരോപണം ആരുടെയോ ഭാവനയാണെന്നാണ് സീരിയലിൽ നായികയായി അഭിനയിച്ച പ്രീതി കൊങ്കണയുടെ പ്രതികരണം. ഒരു പ്രതിസന്ധി ഘട്ടത്തിൽ നായികയെ മുസ്‌ലിമായ നായകൻ സഹായിക്കുന്നുവെന്നേയുള്ളൂ. എന്നാൽ ഹിന്ദു നായിക മുസ്‌ലിം നായകനൊപ്പം ഒളിച്ചോടിയെന്ന വർഗീയ പ്രചാരണമാണുണ്ടായതെന്ന് പ്രീതി വിശദീകരിച്ചു. സീരിയലിൽ ഒരു തരത്തിലുമുള്ള വർഗീയതയുമില്ല. മറിച്ച് മനുഷ്യത്വമാണ് ഉയർത്തിപ്പിടിക്കുന്നത്. ഈ സീരിയലിൽ അഭിനയിച്ചതിന്റെ പേരിൽ താൻ ബലാത്സംഗ ഭീഷണി ഉൾപ്പെടെയുള്ള സൈബർ ആക്രമണം നേരിടുകയാണ്. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രീതി പറഞ്ഞു.

സീരിയലിനെതിരായ ആരോപണങ്ങളിൽ ഒരു വസ്തുതയുമില്ലെന്ന് രംഗോണി ടിവി മാനേജിങ് ഡയറക്ടർ സഞ്ജീവ് നരെയ്ൻ പറഞ്ഞു. ഏതെങ്കിലും മതത്തിന് എതിരല്ല ആ സീരിയൽ. വിലക്കിനെതിരെ നിയമ വശങ്ങൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും സഞ്ജീവ് വിശദീകരിച്ചു,

10 അംഗ മോണിറ്ററിങ് കമ്മിറ്റി പരാതി പരിശോധിച്ചെന്നും സീരിയൽ വിലക്കാൻ ശുപാർശ ചെയ്‌തെന്നും ഗുവാഹത്തി പൊലീസ് കമ്മീഷണർ മുന്ന പ്രസാദ് അറിയിച്ചു. സീരിയൽ മതവികാരം വ്രണപ്പടുത്തുന്നുവെന്ന പരാതി പരിഗണിച്ച് സമാധാനാന്തരീക്ഷം നിലനിർത്താൻ സീരിയൽ താത്കാലികമായി വിലക്കണമെന്നാണ് കമ്മിറ്റി ശുപാർശ ചെയ്തത്. എന്നാൽ രണ്ട് മാസത്തെ വിലക്ക് പോരെന്നും എന്നന്നേക്കുമായി ബീഗം ജാൻ നിരോധിക്കണമെന്നുമാണ് ഹിന്ദു ജാഗരൺ മഞ്ച് ആവശ്യപ്പെടുന്നത്.