ന്യൂഡൽഹി: ആറുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ കാര്യക്ഷമത അടിസ്ഥാനമാക്കി പുതിയ മൂല്യനിർണയ ചട്ടക്കൂട് പുറത്തിറക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.). ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

കാര്യങ്ങൾ മനഃപ്പാഠമാക്കുന്ന നിലവിലെ രീതിയിൽ നിന്ന് മാറി, ദൈനംദിന പ്രശ്നങ്ങളെ പരിഹരിക്കാനുള്ള വിദ്യാർത്ഥികളുടെ കാര്യക്ഷമതയെ വിലയിരുത്തുകയാണ് പുതിയ രീതിയെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

ഇംഗ്ലീഷ്, സയൻസ്, മാത്സ് എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് മികച്ച പഠനഫലങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ അറിവുകൾ, അവർ മനസ്സിലാക്കിയ കാര്യങ്ങൾ എന്നിവ പൂർണമായും ഈ സംവിധാനം വഴി വിലയിരുത്തപ്പെടും.

കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ സ്വകാര്യ സ്‌കൂളുകൾ എന്നിവ ചട്ടക്കൂടിന്റെ ഭാഗമായി വരും. മൂന്ന്, നാല് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി പുതിയ സംവിധാനം നടപ്പാക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു. ബ്രിട്ടീഷ് കൗൺസിൽ, ആൽഫാപ്ലസ് എന്നിവയുമായി ചേർന്നാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.