തിരുവനന്തപുരം: ഭാഗ്യലക്ഷ്മിയും കൂട്ടാളികളും യൂ ടൂബറെ ആക്രമിച്ച കേസിൽ തൊണ്ടിമുതലായ കാർ വീണ്ടെടുത്ത് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഭാഗ്യലക്ഷ്മിയും ശ്യാം ആന്റണിയുമടക്കം 4 പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റസമ്മത മൊഴി രേഖപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. മെൻസ് റൈറ്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യക്ക് വേണ്ടി അഡ്വ.നെയ്യാറ്റിൻകര.പി. നാഗരാജാണ് ഹർജി സമർപ്പിച്ചത്.

ഇതോടൊപ്പം ഉന്നത സ്വാധീനത്തിന് വഴങ്ങി കേസ് അന്വേഷണം അട്ടിമറിക്കാൻ നിസ്സാര വകുപ്പുകൾ ചേർത്ത് കുറ്റപത്രം സമർപ്പിക്കാൻ തമ്പാനൂർ പൊലീസ് ധൃതി പിടിച്ച് നീക്കം നടത്തുന്നതായും ആരോപിക്കുന്നു. കേസന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയും അഡ്വ. പി. നാഗരാജ് ഫയൽ ചെയ്തു.

ഭാഗ്യലക്ഷ്മി യൂട്യൂബറെ ആക്രമിക്കാൻ സി പി എം പ്രവർത്തകനും സൈബർ പോരാളിയുമായ ശ്യാം ആന്റണിയുമൊത്ത് പോകുന്നതും കറുത്ത മഷിക്കറ പുരണ്ട കൈകളുമായി ശ്യാം ഡ്രൈവ് ചെയ്ത കാറിൽ ഭാഗ്യലക്ഷ്മി തിരികെ പോകുന്നതുമായ രംഗങ്ങൾ ശ്യാം തന്നെ അടിക്കുറിപ്പോടെ തന്റെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ 4 കളർ ഫോട്ടോകൾ ഹാജരാക്കിയിട്ടുണ്ട്. പ്രതികൾ തന്നെ ആസൂത്രിതമായി മൊബൈലിൽ പകർത്തി വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാക്കിയ 11.28 മിനിറ്റ് ദൈർഘ്യമുള്ള അക്രമ രംഗങ്ങൾ ഉൾക്കൊള്ളുന്ന ഡിവിഡിയും ഹാജരാക്കി. ന്യായയുക്തമായ കേസന്വേഷണത്തിന് സുരക്ഷ ഉറപ്പാക്കാൻ അന്വേഷണം മജിസ്‌ട്രേട്ട് കോടതിക്ക് നിരീക്ഷിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് സമയബന്ധിതമായി റിപ്പോർട്ട് വിളിച്ചു വരുത്തി ഉചിതമായ ഉത്തരവുകളും നിർദ്ദേശങ്ങളും നൽകണമെന്നും ആവശ്യപ്പെട്ടു.

ഭാഗ്യലക്ഷ്മിയടക്കം 4 പേർക്കെതിരെ കോടതി നേരിട്ട് കേസെടുക്കണമെന്നാവശ്യപ്പെട്ട് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 190 , 210 പ്രകാരമുള്ള സ്വകാര്യ ഹർജിയും കേസന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാാക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് 156 (3) പ്രകാരമുള്ള കേസന്വേഷണ നിരീക്ഷണ ഹർജിയുമാണ് സമർപ്പിച്ചത്. പൊലീസ് ഒഴിവാക്കിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 (ബി) ക്രിമിനൽ ഗൂഢാലോചന , വകുപ്പ് 109 (കൃത്യത്തിന് പ്രേരണ ഗൂഢാലോചന, കൃത്യത്തിന് പ്രതികൾ പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ചുള്ള കൂട്ടായ്മ, പ്രേരണ, സഹായം) എന്നിവ തെളിയിക്കുന്നതിനായി ഡി വി ഡി യും രേഖകളുമടക്കം 7 പ്രാമാണിക തെളിവുകൾ ഹർജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിച്ച വേളയിൽ ജാമ്യത്തെ എതിർത്ത് മെൻസ് റൈറ്റ്‌സ് ഓഫ് ഇന്ത്യ ഹൈക്കോടതിയിൽ കൗണ്ടർ ഹർജി സമർപ്പിച്ചിരുന്നു.