വാതുവെപ്പിൽ നഷ്ടമായത് 10 ലക്ഷത്തോളം രൂപ; പണം തിരിച്ചെടുക്കാൻ കണ്ടെത്തിയത വഴി എടിഎം കൊള്ളയടിയും; സ്വകാര്യ ബാങ്ക് ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ
- Share
- Tweet
- Telegram
- LinkedIniiiii
പട്ന: ബിഹാറിൽ ഐപിഎൽ വാതുവെപ്പിൽ 10 ലക്ഷം രൂപ നഷ്ടപ്പെട്ട സ്വകാര്യ ബാങ്ക് ജീവനക്കാരൻ എടിഎം കൊള്ളയടിക്കാൻ ശ്രമിച്ചതിനേത്തുടർന്ന് പിടിയിലായി. പട്‌നയിലെ പത്രകർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ഏജൻസിയുടെ എടിഎമ്മാണ് കൊള്ളയടിക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളോടൊപ്പം ഒരു സൈനികൻ ഉൾപ്പെടെ മറ്റുരണ്ടുപേരെകൂട്ടി പൊലീസ് അറസ്റ്റു ചെയ്തു.
സ്വകാര്യ ബാങ്കിന്റെ പുണെയിലെ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന കീർത്തി ശുഭം (28), ഇയാളുടെ ഭാര്യാസഹോദരനും ജമ്മുവിൽ ജോലി ചെയ്യുന്ന സൈനികനുമായ വാൽമീകി കുമാർ (32), സുഹൃത്ത് രാഹുൽ കുമാർ (28) എന്നിവരാണ് അറസ്റ്റിലായത്. എടിഎം പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഇവരുടെ പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നാട്ടുകാരനായ ഒരാളാണ് പൊലീസിൽ വിവരം അറിയിച്ചത്.
സ്വകാര്യ ഏജൻസിയുടെ എടിഎം കൊള്ളയടിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് മൂവരും ചേർന്ന് കീർത്തി ശുഭം ജോലി ചെയ്യുന്ന ബാങ്കിന്റെ എടിഎം ഇളക്കിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ ശ്രമം പരാജയപ്പെട്ടതിനേ തുടർന്നാണ് ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു എടിഎമ്മിൽ നിന്ന് പണം കൊള്ളയടിക്കാൻ തീരുമാനിച്ചത്. ആദ്യത്തെ ബാങ്കിന്റെ എടിഎമ്മിൽ 33 ലക്ഷം രൂപയും രണ്ടാമത്തെ എടിഎമ്മിൽ 2.5 ലക്ഷം രൂപയുമാണ് ഉണ്ടായിരുന്നത്.
ഐപിഎൽ വാതുവെപ്പിൽ 10 ലക്ഷം രൂപ നഷ്ടമായെന്നും ഇതുമൂലം കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും കീർത്തി ശുഭം ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. ദീപാവലി പ്രമാണിച്ച് വാൽമീകി കുമാർ അവധിക്ക് നാട്ടിലെത്തിയിരുന്നു. എടിഎം കൊള്ളയടിക്കായി കീർത്തി ഇയാളേയും രാഹുലിനേയും ഒപ്പംചേർക്കുകയായിരുന്നുവെന്ന് പത്രകർ നഗർ എസ്എച്ച്ഒ മനോരഞ്ജൻ ഭാരതിയെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ