ന്യൂഡൽഹി: തദ്ദേശീയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ വേണ്ടിയുള്ള ആത്മനിർഭർ ഭാരത് പദ്ധതിക്ക് പിന്തുണ നൽകുന്നതിനാണ് കേന്ദ്രസർക്കാർ ഇപ്പോൾ കാര്യമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പ്രതിരോധ രംഗത്തും ആത്മനിർഭർ ഭാരത് നടപ്പിലാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു. ആത്മനിർഭർ ഭാരത് പദ്ധതിക്ക് ഉത്തേജനം നൽകുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച മൈക്രോ പ്രൊസസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉത്പന്നങ്ങൾ വികസിപ്പിക്കാനുള്ള മത്സരം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. രാജ്യത്തെ ഗവേഷണ- സ്റ്റാർട്ടപ്പ് മേഖലകളിലുള്ളവരെ ഉദ്ദേശിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഐഐടി മദ്രാസ്, സിഡാക് എന്നീ സ്ഥാപനങ്ങളുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ഉത്പന്നം വികസിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ നൽകുക. ആകെ 4.30 കോടി രൂപയുടെ സമ്മാനമാണ് ഇതിലൂടെ മത്സരാർഥികൾക്ക് വിവിധ ഘട്ടങ്ങളായി ലഭിക്കുക. ഐഐടി മദ്രാസ്, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ് കംപ്യൂട്ടിങ് ( സിഡാക്) എന്നീ സ്ഥാപനങ്ങൾ രണ്ട് മൈക്രോ പ്രൊസസറുകൾ വികസിപ്പിച്ചിട്ടുണ്ട്. ശക്തി ( 32 ബിറ്റ്), വേഗ (64 ബിറ്റ്) എന്നിവയാണവ. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പിന്റെ മൈക്രോ പ്രൊസസർ വികസിപ്പിക്കാനുള്ള പദ്ധതി പ്രകാരമായിരുന്നു ഇവയുടെ നിർമ്മാണം.

ചലഞ്ചിൽ പങ്കെടുക്കുന്നവർ ഈ മൈക്രോ പ്രൊസസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കാനാകുന്ന വിവധങ്ങളായ സാങ്കേതിക ഉത്പന്നങ്ങൾ നിർമ്മിക്കണം. ഓഗസ്റ്റ് 18ന് മത്സരം ആരംഭിക്കും. 2021 ജൂണിൽ അവസാനിക്കും. സെമിഫൈനലിൽ എത്തുന്ന 100 പേർക്ക് ആകെ ഒരുകോടി രൂപയാണ് പാരിതോഷികം ലഭിക്കുക. ഫൈനൽ ഘട്ടത്തിലെത്തുന്ന 25 മത്സരാർഥികൾക്കെല്ലാവർക്കും കൂടി ഒരുകോടി രൂപ സമ്മാനം ലഭിക്കും. മത്സരത്തിന്റെ ഫൈനലിൽ ആദ്യ പത്തിൽ സ്ഥാനം പിടിക്കുന്നവർക്ക് ആകെ 2.30 കോടി രൂപയും 12 മാസത്തെ ഇൻകുബേഷൻ സപ്പോർട്ടും മന്ത്രാലയം നൽകും.

ഇതിനെല്ലാം പുറമെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനും അതിന് വിപണി കണ്ടെത്താനുമുള്ള വേദികൂടിയായി ഇത് മാറും.ഇന്ത്യയുടെ ഭാവി തന്ത്രപരമായ വ്യാവസായിക ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല സുരക്ഷ, ലൈസൻസിങ്, ടെക്നോളജി, ഇറക്കുമതിയെ ആശ്രയിക്കുന്നത് തുടങ്ങിയ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള സുപ്രധാനമായ ചുവടുവെപ്പുകളിലൊന്നുകൂടിയാണ് ഇത്. രാജ്യത്ത് സാങ്കേതിക വിദ്യയിൽ അടിസ്ഥാനമാക്കിയുള്ള അടിത്തറ വിപുലമാക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ പല പദ്ധതികളിൽ ഒന്നാണ് ഈ മത്സരവും.