കോഴിക്കോട് : ഇന്ധനവില വർധനയ്ക്കും അനുബന്ധ ചെലവുകൾക്കും ആനുപാതികമായി ഓട്ടോടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 30 നു സംസ്ഥാനത്തെ ഓട്ടോ, ടാക്‌സി തൊഴിലാളികൾ പണിമുടക്കും. ജിപിഎസ് ഒഴിവാക്കുക, പഴയ വാണിജ്യ വാഹനങ്ങളുടെ കാലാവധി 20 വർഷമായി നീട്ടുക, ഇഓട്ടോകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

2018 ലാണ് ഏറ്റവും ഒടുവിൽ ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിച്ചതെന്നും ഇതിനു ശേഷം പെട്രോളിനും ഡീസലിനും ലീറ്ററിനു 50 രൂപ വീതം വർധിച്ചിട്ടുണ്ടെന്നും സ്‌പെയർ പാർട്‌സ്, അറ്റകുറ്റപ്പണികളുടെ നിരക്ക്, ഇൻഷൂറൻസ് പ്രീമിയം എന്നിവയെല്ലാം വർധിച്ചിട്ടും നിരക്ക് മാത്രം കൂടിയിട്ടില്ലെന്നും സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ നേതാക്കളായ കെ.കെ.മമ്മുവും കെ.ഷാജിയും അറിയിച്ചു.

ഈ സാഹചര്യത്തിലാണ് 30 നു സംസ്ഥാന വ്യാപകമായി പണിമുടക്കുന്നത്. ഇന്നും നാളെയും തൊഴിലാളികൾ പണിമുടക്ക് വിളംബര ജാഥ നടത്തും.