കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണത്തിൽ മരണം 19 ആയി. കാബൂൾ യൂണിവേഴ്‌സിറ്റിയിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾ ഉൾപ്പെടെ 19 പേർ മരിച്ചതായും 22 പേർക്ക് പരിക്കേറ്റതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സുരക്ഷാ സേനയുമായി മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരിൽ ഒരാൾ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ മറ്റു രണ്ടുപേർ കൊല്ലപ്പെട്ടതായും സർക്കാർ വക്താവ് താരിഖ് അരിയാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11: 10 ഓടെയാണ് തീവ്രവാദികൾ സർവകലാശാലയുടെ കിഴക്കൻ കവാടത്തിൽ ആദ്യസ്ഫോടനം നടത്തിയത്. തുടർന്ന് യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിൽ പ്രവേശിച്ച് അക്രമികൾ വെടിവയ്‌പ്പ് ആരംഭിച്ചു. രണ്ടാമത്തെ സ്ഫോടനം ഉച്ചകഴിഞ്ഞ് 3:20 ഓടെ സർവകലാശാലയുടെ വടക്കൻ ഗേറ്റിൽ നടത്തി. ഇതിനിടയിൽ അക്രമികൾ ഒരുസംഘം വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ബന്ദികളാക്കി. ഭീകരരുമായി മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് പൊലീസ് ഇവരെ മോചിപ്പിച്ചത്.

മൂന്ന് അക്രമികൾ ഉൾപ്പെട്ടിട്ടുണ്ട്. അവരിൽ ഒരാൾ തുടക്കത്തിൽ തന്നെ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. രണ്ട് പേരെ സുരക്ഷാ സേന കൊലപ്പെടുത്തി "ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് ഏരിയൻ എഎഫ്‌പിയോട് പറഞ്ഞു. അതേസമയം, കാബൂൾ സർവകലാശാലയിൽ തിങ്കളാഴ്ച നടന്ന സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ പറഞ്ഞു. എന്നാൽ രാജ്യത്തെ നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങളെ വർഷങ്ങളായി ഐസിസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ ആക്രമിക്കുന്നുണ്ട്.

കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണെന്ന് കാബൂൾ പൊലീസ് വക്താവ് ഫെർദാവ് ഫാരമെർസ് പറഞ്ഞു. കാമ്പസിൽ സംഘടിപ്പിച്ച ഇറാനിയൻ പുസ്തകമേളയുടെ ഉദ്ഘാടനത്തിനായി സർക്കാർ ഉദ്യോഗസ്ഥർ എത്തുമ്പോഴാണ് ആക്രമണം ആരംഭിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഹമീദ് ഒബൈദി പറഞ്ഞു. വെടിവയ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നൂറുകണക്കിന് ആളുകൾ പലായനം ചെയ്തു. അഫ്ഗാൻ സുരക്ഷാ സേന പിന്നീട് പ്രദേശത്തെ വളഞ്ഞു. സർവ്വകലാശാലയിലേക്കുള്ള എല്ലാ റോഡുകളും വളഞ്ഞ ശേഷമാണ് തീവ്രനാദികളുമായി ഏറ്റുമുട്ടിയത്.

"യൂണിവേഴ്സിറ്റിയിൽ വെടിവയ്‌പ്പ് ആരംഭിക്കുമ്പോൾ ഞങ്ങളുടെ ക്ലാസ് മുറികൾക്കുള്ളിൽ ഞങ്ങൾ പഠിക്കുകയായിരുന്നു," 23 കാരനായ ഫ്രൈഡൂൺ അഹ്മദി പറഞ്ഞു. "ഞങ്ങൾ വളരെ ഭയപ്പെട്ടു, ഇത് ഞങ്ങളുടെ ജീവിതത്തിന്റെ അവസാന ദിവസമായിരിക്കുമെന്ന് ഞങ്ങൾ കരുതി ... ആൺകുട്ടികളും പെൺകുട്ടികളും സഹായത്തിനായി നിലവിളിക്കുകയും പ്രാർത്ഥിക്കുകയും കരയുകയും ചെയ്തു. തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഞങ്ങൾ എങ്ങനെ രക്ഷപ്പെട്ടുവെന്ന് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച പടിഞ്ഞാറൻ കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന് നേരെ നടന്ന ചാവേർ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടിരുന്നു. അതിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരുന്നു. 2018 ൽ ചാവേർ ബോംബർ ഡസൻ കണക്കിന് ആളുകളെ കൊന്നു. അവരിൽ പലരും കൗമാരക്കാരായിരുന്നു. കാബൂൾ സർവകലാശാലയ്ക്ക് മുന്നിൽ അന്ന് നടന്ന ആക്രമണത്തിന്റെ ഉത്തരവാ​ദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. 2016 ൽ കാബൂളിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിൽ തീവ്രവാദികൾ ആക്രമണം നടത്തിയപ്പോൾ 16 പേരാണ് കൊല്ലപ്പെട്ടത്.