കിഴക്കമ്പലം: കിറ്റക്‌സിന്റെ കിഴക്കമ്പലത്തെ കമ്പനി സ്ഥലത്ത് ഗുണ്ടകളുടെ അതിക്രമം.ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് സംഭവം.സ്ഥലം എംഎൽഎ കൂടിയായ പിവി ശ്രീനിജന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് കമ്പനി എംഡി സാബു എം ജേക്കബ് ആരോപിച്ചു.

കമ്പനി ജീവനക്കാർക്കായി നിർമ്മിക്കുന്ന ക്വാർട്ടേസിന്റെ നിർമ്മാണം തടസ്സപ്പെടുത്താനാണ് ഗുണ്ടകൾക്കൊപ്പമെത്തി എംഎൽഎ ശ്രമിച്ചതെന്ന് സാബു ആരോപിക്കുന്നു.പിവി ശ്രീനിജനും ഗുണ്ടകളും അനുമതിയില്ലാതെ കമ്പനി വളപ്പിൽ കയറിയാണ് അക്രമം കാട്ടിയത്. ചോദ്യം ചെയ്യാനെത്തിയ ജീവനക്കാർക്കു നേരെ എംഎൽഎയുടെ നേതൃത്വത്തിൽ അസഭ്യ വർഷം നടത്തി. ഈ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച ക്യാമറാമാനെയാണ് ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചെന്നും പരാതിയുണ്ട്.

ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച കമ്പനി ക്യാമറാമാനെ എംഎൽഎക്കൊപ്പമുണ്ടായിരുന്നവർ മർദ്ദിക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ക്യാമറ തല്ലിപ്പൊളിച്ചതായും കമ്പനി ഭാരവാഹികൾ ആരോപിച്ചു. പരിക്കേറ്റ ക്യാമറാമാനെ ആശുപത്രിയിൽ പ്രവേശിച്ചിച്ചു.

എംഎൽഎയുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് നടക്കുന്ന ഗുണ്ടായിസത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് കിറ്റക്‌സ്മാനേജിങ് ഡയറക്ടർ സാബു എം ജേക്കബ് പറഞ്ഞു. ക്രിസ്തുമസ് രാത്രിയിൽ നടന്നതുപോലെ വീണ്ടും അക്രമങ്ങളുണ്ടാക്കാനാണ് എംഎൽഎ ശ്രമിക്കുന്നത്. എംഎൽഎയും ഗുണ്ടകളും നടത്തിയ അതിക്രമത്തിനെതിരെ പൊലീസിൽ പരാതി നൽകിയെന്നും സാബു എം ജേക്കബ് പറഞ്ഞു.