ന്യൂസൗത്ത് വെയ്ൽസിലെ ജനങ്ങളെ വലച്ച് കനത്ത മഴ തുടരുകയാണ്. കഴിഞ്ഞരണ്ട് മണിക്കൂറിനുള്ളിൽ വടക്കൻ നദികളുടെ ഭാഗങ്ങളിൽ 150 മില്ലീമീറ്ററിലധികം മഴ പെയ്തതോടെ NSW SES ട്വീഡ്, ബല്ലിന, ലിസ്‌മോർ, ബൈറോൺ പ്രദേശങ്ങളിലെ ആളുകൾക്ക് അതിവേഗ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി.

വടക്കൻ നദികൾ, മിഡ് നോർത്ത് കോസ്റ്റ്, ഹണ്ടർ ജില്ലകൾ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക നിരീക്ഷണം ഉൾപ്പെടെ ഒന്നിലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ കാലാവസ്ഥാ ബ്യൂറോ നൽകിയിട്ടുണ്ട്. ശക്തമായ മഴ ജനജീവിതത്തെ കാര്യമായി ബാധിച്ചുകഴിഞ്ഞു. വെള്ളപ്പൊക്കം യാത്രാ തടസ്സം സൃഷ്ടിക്കുകയാണ്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തു താമസിക്കുന്നവർ ആശങ്കയിലാണ്. ഭൂരിഭാഗം ഡാമുകളിലും ജലത്തിന്റെ തോത് മുന്നിലാണ്. ഇതിനുമുമ്പ് 1990ലാണ് സമാന അവസ്ഥയുണ്ടായിരുന്നത്.

വെള്ളപ്പൊക്ക സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.വടക്ക് പടിഞ്ഞാറൻ ന്യൂസൗത്ത് വെയിൽസിലെ പലയിടങ്ങളും മൂന്നാം തവണയും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.

ന്യൂ സൗത്ത് വെയിൽസിൽ പലയിടത്തും തുടരുന്ന കനത്ത മഴയും കാറ്റുമാണ് സിഡ്‌നി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 50 ലധികം വിമാന സർവ്വീസുകൾ റദ്ദ് ചെയ്തു.

സുരക്ഷാ ആശങ്ക കണക്കിലെടുത്ത് റൺവേകളുടെ പ്രവർത്തനം താൽക്കാലികമായി പരിമിതപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

കാലാവസ്ഥ മോശമാവുകയാണെങ്കിൽ രണ്ട് റൺവേകൾ അടച്ചിടും.അവശേഷിക്കുന്ന ഒരു റൺവേ ഉപയോഗിച്ചാകും പ്രാദേശിക, അന്താരാഷ്ട്ര സർവ്വീസുകൾ പ്രവർത്തനം തുടരുക.ഇതുവരെ 49 ആഭ്യന്തര വിമാന സർവ്വീസുകളും, രണ്ട് അന്താരാഷ്ട്ര വിമാന സർവ്വീസുകളും റദ്ദ് ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു.

വിർജിൻ, ക്വാണ്ടാസ്, ജെറ്റ്സ്റ്റാർ, റെക്സ് തുടങ്ങിയ കമ്പനികളുടെ സർവ്വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നതിൽ അധികവും.വിമാനങ്ങൾ റദ്ദ് ചെയ്തതോടെ ആയിരക്കണക്കിനാളുകളാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്. സ്‌കൂൾ അവധിക്കാലവും, പൊതു അവധിയും ആഘോഷിക്കുന്നതിനായി യാത്ര പുറപ്പെട്ടവരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നവരിൽ ഭൂരിഭാഗവും.

വിമാനം റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് യാത്രക്കാർ തങ്ങളുടെ എയർലൈനുമായി നേരിട്ട് ബന്ധപ്പെടണമെന്ന് സിഡ്നി എയർപോർട്ട് അറിയിച്ചു.