സിഡ്നി: നൂറു വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാമാരിയിയുടെ ദുരിതം വിട്ടൊഴിയാതെ ഓസ്‌ട്രേലിയ. കനത്ത വെള്ളപ്പൊക്കത്തിൽ കാർ ഒഴുകി പോകുന്നതിന്റെ ദൃശ്യം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പങ്കുവച്ചു. ക്യൂൻസ് ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് മെയിൻ റോഡ്സ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയാണു പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തത്.

കാർ ഒഴുകിപ്പോകുന്നതിനു മുൻപു ഡ്രൈവർക്കു പുറത്തിറങ്ങാൻ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമുണ്ടായ മഹാപ്രളയത്തെ തുടർന്നു മേഖലയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നു ക്യൂൻസ് ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് മെയിൻ റോഡ്സ് അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു.

റോഡുകളിൽ വെള്ളപ്പാച്ചിൽ കണ്ടാൽ യാത്ര തുടരരുതെന്നും നിർദ്ദേശം നൽകി. കനത്ത മഴയെ തുടർന്ന് ന്യൂസൗത്ത് വെയിൽസ്, ക്യൂൻസ് ലാൻഡ് എന്നിവിടങ്ങളിലാണു വെള്ളപ്പൊക്കം അനുഭവപ്പെട്ടത്.

സിഡ്നിക്കു വടക്കൻ മേഖലയിലെ മഹാപ്രളയത്തിൽ ആയിരക്കണക്കിന് ആളുകൾക്കാണു വീടുപേക്ഷിച്ചു പോകേണ്ടിവന്നത്. ഇരുന്നൂറോളം സ്‌കൂളുകൾ അടച്ചുപൂട്ടി. കോവിഡ് വാക്സീൻ വിതരണത്തേയും പ്രളയം ബാധിച്ചു.

രാജ്യത്ത് ഏറ്റവും ജനവാസമുള്ള ന്യൂ സൗത്ത് വെയിൽസ് ഉൾപ്പെടെയുള്ള തീരപ്രദേശത്താണ് ദുരിതം കൂടുതൽ അനുഭവപ്പെട്ടത്. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന അതിശക്തമായ മഴയാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. ദശാബ്ദങ്ങൾക്കിടയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രളയമാണ് രാജ്യത്ത് സംഭവിച്ചതെന്നാണ് അധികൃതർ പറയുന്നത്.

നദികൾ കരകവിഞ്ഞൊഴുകുകയാണ്. 1961നു ശേഷം ഇത്രയേറെ ജലനിരപ്പ് ഉയർന്നിട്ടില്ലെന്ന് ജനങ്ങൾ പറയുന്നു. ഇരുപതിനായിരത്തോളം പേരെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിച്ചത്. കഴിഞ്ഞ വർഷം ഇതേ മേഖലകളിൽ കാട്ടുതീയാണ് നാശം വിതച്ചിരുന്നത്. അതിനു ശേഷം ശക്തമായ വരൾച്ചയുണ്ടായിയിരുന്നു.