കാൻബറ: തീർത്തും കോവിഡ് മുക്തമായ രാജ്യം എന്നതിൽ കുറഞ്ഞതൊന്നും ആസ്ട്രേലിയ ലക്ഷ്യം വയ്ക്കുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ലോക്ക്ഡൗൺ നടപ്പിലാക്കുവാൻ സൈന്യത്തിന്റെ സഹായം തേടുകയാണ് ആസ്ട്രേലിയൻ സർക്കാർ. വളരെ താഴ്ന്ന വാക്സിൻ നിരക്കുള്ള ആസ്ട്രേലിയയിൽ കോവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുവാൻ തുടങ്ങിയതോടെ സിഡ്നിയിലേക്ക് ലോക്ക്ഡൗൺ നടപ്പിലാക്കാൻ പട്ടാളത്തെ അയച്ചിരിക്കുകയാണ്.

സിഡ്നിയിലെ കുടിയേറ്റക്കാർ ഏറെയുള്ള ഭാഗങ്ങളിലും അതുപോലെ തെക്ക് വടക്കൻ ഭാഗങ്ങളിലും ആളുകൾ വീടുകളീീൽ നിന്നും പുറത്തിറങ്ങുന്നത് തടയുവാനായി 300 സൈനികരേയാണ് പ്രധാന മന്ത്രി സ്‌കോട്ട് മോറിസൺ അയച്ചത്. ആസ്ട്രേലിയയിലെ മൊത്തം പ്രായപൂർത്തിയായവരിൽ 21 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ രണ്ടു ഡോസ് വാക്സിനുകൾ ലഭിച്ചിട്ടുള്ളത്. കോവിഡ് വ്യാപനമാണെങ്കിൽ വർദ്ധിക്കുകയും ചെയ്യുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്തെ തീർത്തും കോവിഡ് മുക്തമാക്കുക എന്നത് അസാദ്ധ്യമാണെന്ന തെളിവുകൾ ഉണ്ടായിട്ടും ആ ലക്ഷ്യം കൈവരിക്കാനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഭരണകൂടം. താരതമ്യേന ദരിദ്ര അധിവസിക്കുന്ന ഭാഗങ്ങളിൽ 13 ശതമാനം പേർക്ക് മാത്രമാണ് വാക്സിൻ നൽകിയിട്ടുള്ളത്. സമ്പന്നർ താമസിക്കുന്ന സ്ഥലങ്ങളിൽ ഇത് 25 ശതമാനം വരെയാണ്. പാവപ്പെട്ടവർ താമസിക്കുന്ന ഭാഗങ്ങളിൽ 90 ശതമാനത്തിലേറെ പേരും കുടിയേറ്റക്കാരാണ്. ഇന്റർനെറ്റ് സൗകര്യത്തിന്റെ കുറവ്, കുറഞ്ഞ വരുമാനം, ഭാഷാ പ്രശ്നം എന്നിവ ഇവിടെ വാക്സിൻ തോത് കുറയുന്നതിന് കാരണമായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

സ്വന്തം നാടുകളിലെ യുദ്ധ ദുരന്തങ്ങൾ ഏറെ അനുഭവിച്ച അഭയാർത്ഥികൾ താമസിക്കുന്ന ഇടങ്ങളിൽ സൈന്യത്തിന്റെ സാന്നിദ്ധ്യം ജനങ്ങളിൽ അസ്വസ്ഥത ജനിപ്പിക്കുമെന്ന് ഒരു വിഭാഗം പറയുന്നു. എന്നാൽ, ഇത്തരത്തിൽ രോഗത്തെ കുറിച്ച് കൂടുതൽ അവബോധം ഇല്ലാത്തവർ രോഗം മറ്റുള്ളവരിലേക്ക് പടർത്തുന്നത് തടയുവാൻ സൈന്യത്തിന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന് മറുവിഭാഗവും വാദിക്കുന്നു.

ഡെൽറ്റാ വകഭേദം പടരാൻ തുടങ്ങിയതോടെ കോറണ മുക്ത സ്വർഗ്ഗം എന്ന പദവി ആസ്ട്രേലിയയ്ക്ക് നഷ്ടപ്പെട്ടു, ഒരു കാലത്തുകൊറോണയെ നിശ്ശേഷം തുരത്തിയ രാജ്യമായിരുന്നു ആസ്ട്രേലിയ. ഇപ്പോൾ ഓരോ ദിവസവും റെക്കോർഡ് എണ്ണം ആളുകൾക്കാണ് രോഗം സ്ഥിരീകരിക്കപ്പെടുന്നത്. പല ലോക്കൽ അഥോറിറ്റികളേയും കോവിഡ് വിമുക്ത രാജ്യം എന്നതിൽ നിന്നും കോവിഡ് നിയന്ത്രണവിധേയമായ രാജ്യം എന്നതിലേക്ക് മാറിച്ചിന്തിക്കുവാനും ഈ സാഹചര്യം പ്രേരിപ്പിക്കുന്നുണ്ട്.