ചെന്നൈ: അമിത ചാർജ് ഈടാക്കിയും മീറ്റർ പ്രവർത്തിപ്പിക്കാതെയും നഗരത്തിൽ യാത്രക്കാരെ പിഴിയുന്ന ഓട്ടോഡ്രൈവർമാർക്കെതിരേ നടപടി സ്വീകരിക്കാൻ സിറ്റി ട്രാഫിക് പൊലീസും ഗതാഗത വകുപ്പും രംഗത്തെത്തി. മീറ്റർ നിരക്കിനു മുകളിൽ ചാർജ് ഈടാക്കുന്നവരേയും മീറ്റർ പ്രവർത്തിപ്പിക്കാതേയും സർവീസ് നടത്തുന്നവരെ പിടികൂടാൻ പ്രത്യേക സംഘവും രൂപീകരിച്ചു. നഗരത്തിലുടനീളം പരിശോധന നടത്തുന്നതിന് 24 സംഘങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്.

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം പ്രത്യേക സംഘം മിന്നൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്തുന്ന പക്ഷം അവർക്കെതിരേ ഉടൻ നടപടി സ്വീകരിക്കുന്നതിനായി 62 ഇൻസ്‌പെക്ടർമാർ ഉൾപ്പെടെയുള്ള സംഘമാണ് പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച മാത്രം നടത്തിയ മിന്നൽ പരിശോധനയിൽ 236 ഓട്ടോ ഡ്രൈവർമാർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. അടുത്ത ദിവസവും അമ്പതിലധികം ഓട്ടോകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓട്ടോയാത്രയുടെ കുറഞ്ഞ നിരക്ക് ഇരുപത്തഞ്ചെന്ന് സർക്കാർ നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏതു ചെറിയ ഓട്ടത്തിനും കുറഞ്ഞത് അമ്പതു രൂപ നൽകേണ്ട സ്ഥിതിയാണ് ഇപ്പോൾ ഇവിടെ നിലവിലുള്ളത്. ട്രാഫിക് പൊലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി ചിലർ മീറ്റർ പ്രവർത്തിപ്പിച്ചുകൊണ്ടു തന്നെയാണ് ഈ കൊള്ള നടത്തുന്നത്. അതേസമയം നിയമം ലംഘിച്ചു സർവീസ് നടത്തുന്നവരിൽ നിന് 2500 രൂപ വരെ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനയ്ക്കായി രൂപീകരിച്ചിട്ടുള്ള 24 പ്രത്യേക സംഘങ്ങളും നവംബർ 30 വരെ വാഹനപരിശോധനയുമായി റോഡിൽതന്നെയുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുള്ളത്.