ചെന്നൈ: ചെന്നൈയിലെ മലയാളി സമൂഹത്തിന്റെ ഓണാഘോഷമായ ആവണിപ്പൂവരങ്ങ് ഡിസംബർ 28ന് നടക്കും. ചെന്നൈയിൽ നന്ദനത്ത് വൈ.എം.സി.എ. മൈതാനമായിരിക്കും ഇക്കുറി ആവണിപ്പൂവരങ്ങിന് വേദിയാവുകയെന്ന് സി.ടി.എം.എ. പ്രസിഡന്റ് എം .എ.സലിമും ആവണിപ്പൂവരങ്ങ് ചെയർമാൻ പി.എൻ.രവിയും അറിയിച്ചു.

ചെലവ് ചുരുക്കി സി.ടി.എം.എ.ക്ക് സ്വന്തമായി ഒരു ആസ്ഥാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി ആവണിപ്പൂവരങ്ങ് പതിവിൽനിന്ന് വ്യത്യസ്തമായി ഒരു ദിവസത്തേക്ക് ചുരുക്കുന്നതെന്ന് ഇരുവരും വ്യക്തമാക്കി. കായികമേളയും സാഹിത്യോത്സവവും ഇക്കുറി നേരത്തേ രണ്ടുനാളുകളിലായി നടത്തും. ഡിസംബർ 20ന് കായികമേളയും 21ന് സാഹിത്യസമ്മേളനവും നടത്താനാണ് പരിപാടി.
ഡിസംബർ 28ന് ആവണിപ്പൂവരങ്ങ്‌നാളിൽ നന്ദനത്ത് വൈ.എം.സി.എ. മൈതാനത്ത് പൂക്കളമത്സരം, ഭക്ഷ്യ മേള, അംഗസംഘടനകളുടെ കലാപരിപാടികൾ ചെണ്ട മേളം, സദ്യ തുടങ്ങിയവയുണ്ടാവും. സി.ടി.എം. രജത ജൂബിലി ഉദ്ഘാടനവും ഇതേ വേദിയിൽ നടക്കും. 250ഓളം കലാകാരന്മാർ പങ്കെടുക്കുന്ന കേരളദർശനം പരിപാടിയായിരിക്കും ഇക്കുറി ആവണിപ്പൂവരങ്ങിന്റെ തിലകക്കുറി. ചലച്ചിത്ര സംവിധായകൻ അലി അക്‌ബറാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. കേരളത്തിന്റെ ചരിത്രത്തിലേക്കും സാംസ്‌കാരിക തനിമയിലേക്കുമുള്ള വിശദവും സമഗ്രവുമായ നടന നാട്യസംഗീത സഞ്ചാരമാണ് കേരള ദർശനം.

ആവണിപ്പൂവരങ്ങിന്റെ നടത്തിപ്പിനായി എൻ. മുരളീധരൻ നമ്പ്യാർ ജനറൽ കൺവീനറായി വിപുലമായ കമ്മിറ്റിക്ക് രൂപം നൽകി. സി.ടി.എം.എ. പ്രസിഡന്റ് എം.എ.സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സുരേഷ്ബാബു, പി. എൻ.രവി, വി.പരമേശ്വരൻ നായർ, എം.കെ.ഗോവിന്ദൻ പി.എൻ.ശ്രീകുമാർ, ഇന്ദു കലാധരൻ, ഇ.എൻ.ജയചന്ദ്രൻ, പി.എസ്.ഗോപി, സക്കറിയ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.