ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഡൽഹിയിൽ വാക്സിന്റെ ഡ്രൈ റൺ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഡൽഹിയിൽ മാത്രമല്ല. രാജ്യത്ത് എല്ലായിടത്തും വാക്സിൻ സൗജന്യമായി നൽകും. 30 കോടി പേർക്ക് വാക്സിൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായി മൂന്നു കോടി പേർക്കാ ണ് ആദ്യഘട്ടത്തിൽ വാക്സിൻ സൗജന്യമായി വിതരണം ചെയ്യുക. ശേഷിക്കുന്ന 27 കോടി പേർക്ക് എങ്ങനെ വിതരണം ചെയ്യുമെന്നത് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വാക്‌സിന് എതിരായ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് വാക്‌സിൻ വികസിപ്പിച്ചിരിക്കു ന്നതെന്ന് ഹർഷവർധൻ പറഞ്ഞു.ഒരു തരത്തിലുള്ള ഊഹാപോഹങ്ങളും വിശ്വസിക്കരുത്. വാക്‌ സിൻ പരീക്ഷണത്തിൽ നമ്മുടെ പ്രഥമ പരിഗണന സുരക്ഷയും ഫലപ്രാപ്തിക്കും ആയിരുന്നു. അ തിൽ ഒരുവിധ വിട്ടുവീഴ്ചയും ചെയ്തിട്ടില്ല- ഹർഷവർധൻ വ്യക്തമാക്കി.പോളിയോ വാകസിന് എതിരെയും പ്രചാരണങ്ങൾ ശക്തമായിരുന്നു. എന്നാൽ ജനങ്ങൾ അതിനു ചെവികൊടുത്തില്ല, അവർ വാക്‌സിൻ സ്വീകരിച്ചു. അതുകൊണ്ടു രാജ്യം ഇപ്പോൾ പോളിയോ മുക്തമായി മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ രണ്ടാം തവണയാണ് ഡ്രൈ റൺ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ആസ്സാം, ആന്ധ്രാ പ്രദേശ് , പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുത്ത ജില്ലകളിൽ 28, 29 തീയതികളിലായി ഡ്രൈ റൺ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം തയ്യാറാക്കിയിരുന്ന മാർഗനിർദേശങ്ങൾ പരിഷ്‌കരിച്ചതായും മന്ത്രി വ്യക്തമാക്കി.

ഓക്‌സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനകയും ചേർന്നു വികസിപ്പിച്ച വാക്‌സിനാണ് ഇന്ത്യയിൽ അനുമതിക്കു ശുപാർശയായിട്ടുള്ളത്. വാക്‌സിൻ അടിയന്തര ഉപയോഗത്തിനുള്ള വിദഗ്ധ സമിതിയുടെ ശുപാർശ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഉടൻ പരിഗണിക്കും.ബുധനാഴ്ച മുതൽ രാജ്യത്ത് കോവിഡ് വാക്‌സിൻ കുത്തിവയ്പ് തുടങ്ങുമെന്നാണ് സൂചനകൾ. അതിനായാണ് ഇന്നു ഡ്രൈ റൺ നടത്തിയത്.