ചെങ്ങന്നൂർ: ശബരിമല ദർശനം കഴിഞ്ഞു നാട്ടിലേക്കുള്ള മടക്ക യാത്രക്കെത്തിയ അയ്യപ്പ ഭക്തൻ ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്ര ഗുണ്ടൂർ രുക്മിണിപുരം സ്വദേശി ശ്രീനിവാസ റാവു(35)വാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15നോടെ മരണപ്പെട്ടത്.

മലയിറങ്ങിയ 17 അംഗ സംഘത്തോടൊപ്പം ചെങ്ങന്നൂരിലെത്തി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴി ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആർ.പി.എഫിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.

ഗുരുസ്വാമി ടി. ഗോവിന്ദയ്യയുടെ നേതൃത്വത്തിലുള്ള 17 അംഗ അയ്യപ്പസംഘം ഇക്കഴിഞ്ഞ ഏഴിനായിരുന്നു ആന്ധ്രയിൽനിന്ന് സന്നിധാനത്തേക്ക് തിരിച്ചത്. എട്ടിന് ചെങ്ങന്നൂരിൽ എത്തിയ സംഘം ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് മരണം സംഭവിച്ചത്.

കർഷകനാണ് ശ്രീനിവാസ റാവു. ഭാര്യ: മഹാലക്ഷ്മി. വിവരമറിഞ്ഞ് ചെങ്ങന്നൂർ സിഐ ജോസ്മാത്യു, ആർ.പി.എഫ് സിഐ രാജേഷ്, എസ്‌ഐ ആർ. ഗിരികുമാർ എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അയ്യപ്പ സേവാസംഘം അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഡി. വിജയുമാർ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചു.