കോവളം: ആഴിമല കടലിൽ കാണാതായ നാല് പേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ടാണ് പുളുങ്കുടി ആഴിമല തീരത്തെത്തിയ പുല്ലുവിള സ്വദേശികളായ പത്തംഗ സംഘത്തിലെ നാല് പേരെ കടലിൽ കാണാതായത്. പുല്ലുവിള കാഞ്ഞിരംകുളം ചാവടിയിൽ ജോൺകുട്ടിയുടെ മകൻ ജോൺസൺ ക്‌ളീറ്റസ് (25), വലിയപള്ളി ജോർജിന്റെ മകൻ സാബു ജോർജ്ജ് (23), കൊച്ചുപള്ളി ചന്തയ്ക്കു സമീപം നെപ്പോളിയന്റെ മകൻ മനു നെപ്പോളിയൻ (23), ജയ്ഹിന്ദ് ഗ്രൗണ്ടിനു സമീപം വർഗ്ഗീസിന്റെ മകൻ സന്തോഷ് വർഗീസ് (25) എന്നിവരെയാണ് കാണാതായത്.ജോൺസൺ ക്‌ളീറ്റസ് ഇന്ന് ജോലിക്കായി വിദേശത്ത് പോകാനിരിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിന്റെ ഭാഗമായാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ പത്തംഗ സംഘം ആഴിമല കടൽതീരത്തെത്തിയത്. ഇതിൽ രണ്ടുപേർ ആറുമണിയോടെ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടു.തിരയിൽപ്പെട്ട രണ്ടുപേരെ രക്ഷപെടുത്താനായി മറ്റ് മൂന്നുപേർ കൂടി കടലിലിറങ്ങിയെങ്കിലും എല്ലാവരും തിരയിൽപ്പെട്ടു. ഒരാൾ സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാളിന്റെ സഹായത്തോടെ രക്ഷപെട്ട് കരയ്ക്ക് കയറി. കടലിന്റെ പ്രക്ഷുബ്ധാവസ്ഥയും, ഇരുട്ടും കാരണം രാത്രിയിൽ തിരച്ചിൽ നിറുത്തിവച്ചിരുന്നു. ഇന്നു രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു.