തൃശൂർ: ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രി ആർ.ബിന്ദുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രൊഫസർ എന്ന പരാമർശത്തെ വിമർശിച്ച് ബിജെപി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ ബിന്ദു എന്നാണ് സത്യപ്രതിജ്ഞയിൽ പേര് പറഞ്ഞത്.

അവർ യുജിസി. നിയമമനുസരിച്ച് പ്രൊഫസറല്ല എന്ന കാര്യം ബാക്കി ആളുകൾക്ക് അറിയില്ലെങ്കിലും മന്ത്രിക്ക് അറിവുള്ളതാണല്ലോ. മന്ത്രിക്ക് തുടക്കത്താൽ നാവുപിഴ എന്ന് തോന്നാൻ വഴിയില്ല. കാരണം എഴുതി വായിക്കുകയാണല്ലോ. നേരത്തെ എഴുതി കൊടുത്താൽ മാത്രമാണ് വായിക്കാൻ കഴിയുകയെന്ന് ഗോപാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയ്ക്കോ മന്ത്രിക്കോ യുജിസി. ഇളവ് കൊടുത്തതായി ഇതുവരെ അറിവില്ല. പിന്നെ എങ്ങിനെ പ്രൊഫസർ ബിന്ദു എന്ന പേരിൽ സത്യപ്രതിജ്ഞ ചെയ്യും.

സാധാരണ നാട്ടുംപുറത്ത് സംസാരിക്കുന്ന പോലെയാണൊ ഭരണഘടനപരമായ പദവി വഹിക്കാൻ വേണ്ടി നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ്. കളവ് പറഞ്ഞെന്ന് പറയുന്നില്ല. പക്ഷെ കളവാണ് ആ വിളി. യുജിസി. നിയമം അനുസരിച്ച് യൂണിവേഴ്സിറ്റി ഹെഡ്ഡുകളാണ് പ്രൊഫസർ തസ്തികയിൽ. ബാക്കി എല്ലാവരും അസോസിയേറ്റ് മാത്രമാണ്. ലക്ചർ എന്നും വിളിക്കാം. ഇത് മന്ത്രിക്ക് അറിയാം. ഗമകൂട്ടാൻ പ്രാഫസർ എന്ന് പറയിപ്പിച്ചു- അദ്ദേഹം ആരോപിച്ചു.

പക്ഷെ സത്യപ്രതിജ്ഞാ ചടങ്ങിൽ അത് പക്ഷെ ഗവർണറെ കൊണ്ട് കളവ് വിളിപ്പിക്കണമായിരുന്നോ എന്ന ചോദ്യം ഗൗരവമാണ്. വാസ്തവത്തിൽ ശരിയായ പേരിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയാണ് വേണ്ടത്. അല്ലങ്കിൽ മന്ത്രി വിശദീകരണം തരണം. വേറുതെ ഒന്ന് ചോദിക്കുകയാണ്, ബിന്ദു ടീച്ചർ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണല്ലൊ അല്ലേ? ഒന്ന് ഓർമ്മപ്പെടുത്തിയതാണ്. കാരണം ടീച്ചറെ കണ്ടാണ് കുട്ടികൾ വളരുന്നത്. ഗമകൂട്ടാൻ കളവ് പറയരുത്-ഗോപാലകൃഷ്ണൻ പറഞ്ഞു.

തന്റെ സ്ഥാനവും പദവിയും മന്ത്രി മറക്കരുതെന്നും സത്യസന്ധമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയാണ് വേണ്ടതെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. കേരള വർമ്മ കോളെജ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും സ്വയം വിരമിക്കലിന് അപേക്ഷ നൽകിയ ശേഷമാണ് ആർ ബിന്ദു തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. വിരമിക്കാൻ രണ്ട് വർഷം ബിന്ദുവിന് ബാക്കിയുണ്ടായിരുന്നു.