കൊച്ചി: എംബി രാജേഷ് സ്പീക്കർ പദവിയുടെ മാനം കളയുകയാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഭഗത് സിംഗിനെ അപമാനിച്ചതിൽ സ്പീക്കർ മാപ്പുപറയണമെന്നും താലിബാന്റെ സ്പീക്കറല്ല, കേരളത്തിന്റെ സ്പീക്കറാണെന്നത് ഓർമ്മവേണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മാപ്പിള ലഹളയുടെ 100ാം വർഷ ആഘോഷം ഹിന്ദു മനസ്സുകളിലെ മുറിപ്പാടുകളിൽ ഉപ്പ് തേക്കുന്നതിന് തുല്യവും ഹിന്ദു മുസ്ലിം ഭീന്നത കൂട്ടാനും മാത്രമേ ഇട വരുത്തൂകയുള്ളുവെന്ന് ഗോപാലകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

എം. ബി. രാജേഷ്, ഭഗത് സിംഗിനെ അപമാനിച്ചു. സ്പീക്കർ മാപ്പ് പറയണം. താലിബാന്റെ സ്പീക്കർ അല്ല കേരളത്തിന്റെ സ്പീക്കറാണ് ,എം. ബി.രാജേഷ് എന്ന് അദ്ദേഹത്തിന് ഓർമ്മ വേണം. എം.ബി.രാജേഷ് സ്പീക്കർ പദവിയുടെ മാനം കളയുകയാണ്. തികട്ടി വരുന്ന രാഷ്ട്രീയ ഇസത്തിന്റെ ആങ്കർ ആയി സ്പീക്കർ മാറരുത്. സമൂഹത്തിൽ മാന്യതയും ബഹുമാനവും ഉണ്ടാക്കുന്ന തരത്തിലാകണം സ്പീക്കർ ഇടപെടേണ്ടത്. കേരളത്തിന്റെ സ്പീക്കറിൽ നിന്ന് പ്രതീക്ഷിക്കുന്നതും അതാണ്. താലിബാന്റെ സ്പീക്കറെ പോലെയാണ് എം.ബി. രാജേഷ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച മാപ്പിള ലഹളയുടെ 100 മത് വർഷവുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിച്ചത്.

മാപ്പിള ലഹളയിലെ വാരിയംകുന്നൻ ഹാജി, ഭഗത് സിംഗിന് സമാനമാണെന്ന് പറഞ്ഞതോടെ സ്പീക്കർ, ഭഗത് സിംഗിനേയും സ്വാതന്ത്യസമര സേനാനികളേയും അപമാനിച്ചിരിക്കുന്നു. മാപ്പിള ലഹള സ്വാതന്ത്ര്യസമരമാണെന്ന് വരുത്തുവാനുള്ള സ്പീക്കറുടെ ശ്രമം അപലപനീയമാണ്. മാപ്പിള ലഹളയിലെ ഹിന്ദു കൂട്ടക്കൊല യെ കുറിച്ച് സ്പീക്കർക്ക് എന്ത് പറയാനുണ്ട്? ഹിന്ദു കൂട്ടക്കൊല നടന്നിട്ടില്ലെന്ന് സ്പീക്കർക്ക് അഭിപ്രായമുണ്ടോ ? മാപ്പിള ലഹള സ്വാതന്ത്ര്യസമരമായിരുന്നെങ്കിൽ, ഇഎംഎസ് എന്തിന് നാടുവിട്ടു?

മഹാകവി കുമാരനാശാനും, എസ്. കെ പൊറ്റക്കാടും, തകഴിയും എഴുതിയത് ആർ എസ് എസ് പറഞ്ഞിട്ടാണോ ? കെ.പി കേശവമേനോനും. കെ. മാധവൻ നായരും കെ. കേളപ്പനും പറഞ്ഞതും എഴുതിയതും ചരിത്ര വിരുദ്ധതയും വിവരക്കേടുമാണോ? സ്പീക്കർ മറുപടി പറയണം. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മാപ്പിള ലഹളയുടെ 100ാം വർഷ ആഘോഷം ഹിന്ദു മനസ്സുകളിലെ മുറിപ്പാടുകളിൽ ഉപ്പ് തേക്കുന്നതിന് തുല്യവും ഹിന്ദു മുസ്ലിം ഭീന്നത കൂട്ടാനും മാത്രമേ ഇട വരുത്തൂ.